അബുദാബി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഭാരത സർക്കാരിനും അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും യുഎഇ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൈനിക മേധാവിയുടെയും സംഘത്തിന്റെയും നിര്യാണത്തിൽ നേരത്തെ യുഎസിന്റെ ഇന്തോ-പസഫിക് കമ്മാൻഡും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. എന്റെ സുഹൃത്ത് ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ദാരുണമായ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യുഎസ് അഡ്മിറൽ ജോൺ അക്വിലിനോ പ്രതികരിച്ചത്. തീർത്തും അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ലോകനേതാക്കൾ ഉൾപ്പെടെയുള്ളവരാണ് അനുശോചന പ്രവാഹവുമായി എത്തുന്നത്.
ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ചടങ്ങുകൾ ഡൽഹിയിൽ നാളെയാണ് നടക്കും. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ചികിത്സയിലാണ്. ഇദ്ദേഹത്തെ ബെംഗളൂരു കമാൻഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഇന്നലെ ഊട്ടിക്കടുത്ത് കുനൂരിൽ വെച്ച് 12.20ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടമുണ്ടായത്. മരിച്ചവരിൽ തൃശൂർ മരത്താക്കര സ്വദേശിയായ സൈനികനും ഉൾപ്പെട്ടിരുന്നു.
Comments