ന്യൂഡൽഹി: കരളുലയ്‌ക്കുന്ന കാഴ്ചകൾക്കായിരുന്നു പാലം വ്യോമതാവളം ഇന്നലെ വേദിയായത്. രാജ്യത്തിന്റെ ധീരരായ സൈനികരുടെ ചേതനയറ്റ ശരീരങ്ങൾ പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളിൽ വെച്ചപ്പോൾ വിതുമ്പിയത് രാജ്യം ഒന്നാകെയായിരുന്നു. 13 മൃതദേഹ പേടകങ്ങളിൽ നാലെണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ ഉണ്ടായിരുന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്സ്.ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ എന്നിവരുടെ പേരുകൾ പേടകങ്ങളിൽ കുറിച്ചിരുന്നു. ഇവരുടെ ശരീരങ്ങൾ മാത്രമാണ് ഡിഎൻഎ പരിശോധന കൂടാതെ തന്നെ തിരിച്ചറിഞ്ഞത്. എല്ലാവരുടേയും പേടകങ്ങളിൽ ത്രിവർണ്ണ പതാക പുതപ്പിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും ശ്രദ്ധാഞ്ജലികൾ അർപ്പിക്കാനായി ഇവിടെ എത്തിയിരുന്നു.
ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്സ്.ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്‌ന തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു. പ്രിയതമന്റെ പേടകത്തിന് മുന്നിൽ കണ്ണീരടക്കിപ്പിടിച്ചാണ് ഗീതിക പ്രണാമമർപ്പിച്ചത്. അച്ഛനേയും അമ്മയേയും അപകടത്തിൽ നഷ്ടപ്പെട്ട കൃതികയേയും തരിണിയേയും ഗീതിക ചേർത്തു പിടിച്ചു. ‘തളരരുത്, പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ’ ഇതായിരുന്നു ഗീതിക അവരോട് പറഞ്ഞത്. രാജ്യം മുഴുവൻ ആ പെൺമക്കളോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു അത്. ആ ധൈര്യം തന്നെയാണ് സ്വന്തം കാര്യത്തിലും ഗീതിക കാണിച്ചത്. കണ്ണീരോടെ അച്ഛന് മുന്നിൽ നിന്ന മകൾ ആഷ്‌നയേയും അസാമാന്യ ധൈര്യത്തോടെയാണ് അവർ ആശ്വസിപ്പിച്ചത്.
സേവനമേഖലയിൽ ലിഡ്ഡറിന്റെ അതേ പാത പിന്തുടരുകയായിരുന്നു ഗീതിക. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫ് അംഗമായിരുന്നു എൽ.എസ്സ്.ലിഡ്ഡർ. ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡറായിരുന്നു അദ്ദേഹം. അടുത്തിടെ മേജർ ജനറലായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഈ പദവി ഏറ്റെടുക്കുന്നതിന് മുൻപാണ് ലിഡ്ഡർ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞത്. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Comments