തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്‌ളാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി .
ഹൈക്കോടതിയിലെ കേരള സർക്കാരിന്റെ അഭിഭാഷക നീചമായ രീതിയിൽ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സർക്കാർ ഒരു നടപടിയുമെടുത്തില്ല. സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംയുക്ത സൈനിക മേധാവിയെ അവഹേളിക്കുന്ന തരത്തിൽ ,സിപിഎം-ജമാ അത്തെ ഇസ്ലാമി സഹയാത്രികരായ രശ്‌മിതാ രാമചന്ദ്രൻ,ശാരദക്കുട്ടി എന്നിവർ നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ആണുയരുന്നത്.
Comments