ആലുവ: ‘താഴ്ന്നു പറക്കുന്ന ഒരു വിമാനം കൗതുകത്തോടെ നോക്കി നില്‍ക്കുക. അങ്ങനെ നോക്കിനില്‍ക്കെ ആ വിമാനം ഒരു കുന്നിലിടിച്ച് തീഗോളമായി മാറുക. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയൊരു ദൃശ്യം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതും നീലഗിരിയിലെ കൂനൂരില്‍. ഇന്നലെ കൂനൂരില്‍ വച്ച് ഇന്ത്യയുടെ സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തും മറ്റു 13 പേരും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ ആ സംഭവം ഓര്‍ത്തുപോകുന്നു’. എഴുത്തുകാരന്‍ വല്‍സലന്‍ വാതുശ്ശേരി ഫേസ് ബുക്കിലാണ് ദുരന്തകാലത്തിന്റെ നേരോര്‍മ്മകള്‍ പങ്കുവച്ചത്.
1986 ആഗസ്റ്റിലായിരുന്നു ആ സംഭവം. വല്‍സലന്റെ അച്ഛന്‍ അന്ന് നീലഗിരിയിലെ അരുവങ്കാട് കോര്‍ഡേറ്റ് ഫാക്ടറിയില്‍ തൊഴിലാളിയാണ്. അച്ഛനും അമ്മയും അരുവാങ്കാട്ട് ഉള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ എംഫില്‍ ചെയ്യുകയായിരുന്ന വല്‍സലനും അംബികാസുതന്‍ മാങ്ങാടും ടി. ടി.പ്രഭാകരനും നീലഗിരിയില്‍ കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. അംബികാസുതന്‍ മാങ്ങാടിന്റെ ഒരു ബന്ധു വെല്ലിങ്ടണ്‍ എം.ആര്‍. സി.യില്‍ പട്ടാള ഉദ്യോഗസ്ഥനാണ്. ഒരു ദിവസം അവരുടെ വീട്ടിലും പോകാനും നിശ്ചയിച്ചു.
വല്‍സലനും അമ്മയും അംബികാസുതനും പ്രഭാകരനും ചേര്‍ന്ന് നടന്ന് വെല്ലിങ്ടണില്‍ അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് വീടിനു പുറത്ത് നില്‍ക്കുകയാണ്. അംബികാസുതന്‍ സ്വന്തം ക്യാമറയില്‍ എല്ലാവരുടെയും ഫോട്ടോ എടുത്തു കൊണ്ടിരുന്നു.
സംഭവത്തെപ്പറ്റി വല്‍സലന്‍ പറയുന്നതിങ്ങനെ: ആ സമയത്ത് ഒരു വിമാനം അധികം മുകളില്‍ അല്ലാതെ പറക്കുന്നത് കണ്ടു. കൃഷിയിടങ്ങളില്‍ മരുന്ന് അടിക്കാന്‍ വരുന്നതാണ് എന്നൊക്കെയുള്ള ഊഹങ്ങളുമായി ഞങ്ങളാ വിമാനം നോക്കിനിന്നു. അങ്ങനെ നോക്കിനില്‍ക്കേ വിമാനം അന്തരീക്ഷത്തില്‍ വച്ച് മെല്ലെ ഇടത്തേക്ക് തിരിയുന്നത് കണ്ടു. അടുത്ത നിമിഷം ആ വിമാനം തൊട്ടടുത്തുള്ള ജനവാസമില്ലാത്ത ഒരു കുന്നിലേക്ക് ഇടിച്ചു കയറുന്നതും ഒരു തീഗോളമായി മാറുന്നതും ഞങ്ങള്‍ കണ്ടു നിന്നു. കൗതുകകരമായ ഒരു ദൃശ്യം പൊടുന്നനെ ഭയാനകമായ ദൃശ്യം ആയി മാറി. വെല്ലിംഗ്ടണിനും കൂനൂരിനും ഇടയ്‌ക്ക് ആണ് ആ സ്ഥലം. ഞങ്ങള്‍ മൂന്നു പേരും അംബികാസുതന്റെ ബന്ധുവിന്റെ മകനും ചേര്‍ന്ന് അവിടേക്ക് ഓടി. കാഴ്ചയില്‍ തൊട്ടടുത്താണ് എന്ന് തോന്നിയെങ്കിലും കുന്നിന് ചുവട്ടിലെത്താന്‍ അര മണിക്കൂറോളം ഓടേണ്ടി വന്നു. പക്ഷെ, പട്ടാള കേന്ദ്രത്തോട് ചേര്‍ന്ന സ്ഥലമായതിനാല്‍ അത്രയും സമയത്തിനകം തന്നെ ആ സ്ഥലം പട്ടാളക്കാര്‍ വളഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ട് സംഭവസ്ഥലത്ത് എത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.അവിടെ സംഭവിച്ചത് എന്താണ് എന്നതിനെപ്പറ്റി കൃത്യമായ ഒരു അറിവുമില്ല. പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത മാത്രമാണ് കണ്ടത്. എന്നാലും ആളുകള്‍ അതേ പറ്റി കുറെ കഥകള്‍ പറഞ്ഞു കേട്ടു. ബാംഗളൂരിലെ സേനാ കേന്ദ്രത്തില്‍നിന്ന് പരീക്ഷണപ്പറക്കലിനായി എത്തിയ യുദ്ധവിമാനം ആയിരുന്നുവത്രേ അത്. നീലഗിരിയ്‌ക്ക് മുകളിലെത്തിയപ്പോള്‍ എന്‍ജിനില്‍ തീ കണ്ടു. വേണമെങ്കില്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പൈലറ്റിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ജനവാസകേന്ദ്രത്തിനു മേല്‍ വിമാനം വീണ് വലിയ ആള്‍നാശം ഉണ്ടാവാതിരിക്കാന്‍ വേണ്ടി കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ട് വിമാനം ജനവാസമില്ലാത്ത കുന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേട്ട കഥ. എന്തായാലും ആ പൈലറ്റ് വീരചരമം പ്രാപിച്ചു.സമാനതകള്‍ ഏറെയുള്ള ആകാശദുരന്തം എഴുത്തുകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍ത്തെുക്കുകയായിരുന്നു.
Comments