കോറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിലും രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്നുണ്ടായ പ്രതിസദ്ധിയെ അതിജീവിച്ചും ലോകത്തെ അമ്പരപ്പിച്ച രാജ്യമാണ് ന്യൂസിലാന്റ്. ഉറച്ച നിലപാടുകളിലൂടെയും ജനസൗഹൃദ സമീപനത്തിലൂടെയും ആഗോളമാദ്ധ്യമങ്ങളിലടക്കം നിറഞ്ഞുനിൽക്കുന്ന ലോകനേതാവാമാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ.
ന്യൂസിലാന്റ് സർക്കാറിന്റെ പുതിയ ഒരു തീരുമാനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. 2008 ന് ശേഷം ജനിച്ചവർക്ക് ഇനി മുതൽ സിഗരറ്റ് വിൽക്കരുതെന്ന നിർണ്ണായകമായ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് ന്യൂസിലാന്റ്. 2027 ഴോട് കൂടി രാജ്യത്ത് പുകവലിയ്‌ക്കാത്ത തലമുറയെ സൃഷ്ടിക്കുകയെന്ന അതി സങ്കീർണമായ ലക്ഷ്യം മുൻനിർത്തിയുള്ള നടപടികൾക്കാണ് ന്യുസിലാന്റ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
50 ലക്ഷത്തിലധികമാണ് ന്യൂസിലാന്റിലെ ആകെ ജനസംഖ്യ. നിലവിൽ രാജ്യത്തെ 13 ശതമാനം ആളുകൾ പുകവലിക്കുന്നു. രാജ്യത്ത് പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. 15 വയസിന് മുകളിലുള്ളവരിൽ 12 ശതമാനം പേർ പുകവലിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യയിൽ വലിയൊരു ശതമാനം പേരുടെ മരണത്തിന് പുകവലി കാരണമാവുന്നു എന്ന തിരിച്ചറിവാണ് കർശന നിയമനിർമ്മാണത്തിന് ന്യൂസിലാന്റിനെ നിർബന്ധിതമാക്കിയത്.
സിഗരറ്റ് വാങ്ങുന്നതിൽ നിന്നും വരും തലമുറയെ പിൻതിരിപ്പിക്കാൻ പുതിയ നിയമ നിർമ്മാണം നടത്താനുള്ള തീരുമാനത്തിലാണ് ന്യൂസിലൻഡ്. പാർലമെന്റിൽ ഉടൻ തന്നെ ബിൽ അവതരിപ്പിക്കുമെന്ന സൂചനകളാണ് സർക്കാറിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള പുറത്തുവരുന്ന വിവരം. 2008 ന് ശേഷം ജനിച്ച ആർക്കും ഇനി രാജ്യത്ത് സിഗരറ്റ് വിൽക്കരുതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 14 വയസിൽ താഴെയുള്ളവർക്കായിരിക്കും നിയമം ബാധകമാവുക.
അടുത്ത വർഷത്തോടെ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ വകുപ്പുമായുള്ള ചർച്ചകൾക്ക് ശേഷം 2022 ജൂൺ മാസത്തോട് കൂടി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. അടുത്ത വർഷം അവസാനത്തോടു കൂടി ഇത് നിയമമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുകയില ഉൽപന്നങ്ങളിൽ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനും, അവ വിൽക്കുന്നതിന് അനുമതിയുള്ള റീട്ടെയിലർമാരുടെ എണ്ണം നിയന്ത്രിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
രാജ്യത്തെ സിഗരറ്റ് വ്യവസായത്തെ ഇത് നേരിട്ട് ബാധിക്കുമെങ്കിലും, ചെറുപ്പക്കാരിലെ പുകവലി ശീലത്തെ മാറ്റിയെടുക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു. നിലവിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം.
2027 ഓടുകൂടി, ‘പുക വലിക്കാത്ത തലമുറയായി’ ന്യൂസിലൻഡിലെ യുവത്വങ്ങളെ മാറ്റാനാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്ന് 10 വർഷത്തിനുള്ളിൽ ന്യൂസിലാന്റിലെ പുകവലി നിരക്ക് പകുതിയായി കുറക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നു.
പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണങ്ങളുടെ ഭാഗമായി സൂപ്പർ മാർക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വിൽക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. സിഗരറ്റ് വിൽക്കാവുന്ന കടകളുടെ എണ്ണം 8,000 ത്തിൽനിന്ന് 500 ആയി ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്. പുതിയ നിയമങ്ങൾ എങ്ങനെയെന്നോ രാജ്യത്തെത്തുന്ന സന്ദർശകർക്ക് അവ എങ്ങനെ ബാധകമാവുമെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പുകവല നിരുത്സാഹപ്പെടുത്തുന്നതിനായി ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ന്യൂസിലാന്റിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തുവരുന്നുണ്ട്.
Comments