മുംബൈ: രാജ്യത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ മുംബൈയിൽ നിന്നും, നാല് പേർ പിംപ്രി-ചിഞ്ച്വാഡ് പ്രദേശത്ത് നിന്നുമുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം 17 ആയി ഉയർന്നു.
മുംബൈയിൽ നിന്നുമുള്ളവർ ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. 48, 25, 37 വയസ് പ്രായമുള്ളവർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. മറ്റുള്ളവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇതോടെ 32 ആയി ഉയർന്നു.
നേരത്തെ മുംബൈയിലെ ധാരാവിയിൽ നിന്നുള്ള ഒരാൾക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ 4ന് ടാൻസാനിയയിൽ നിന്നും എത്തിയ ആൾക്കാണ് ധാരാവിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. അതേസമയം, ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർക്ക് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഗുജറാത്തിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കൂടാതെ, രാജസ്ഥാനിൽ ഒമിക്രോൺ ബാധിതനുമായി സമ്പർക്കം പുലർത്തിയ ഒരു സ്ത്രീക്ക് ഡൽഹിയിൽ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇവരെ വിദഗ്ധ പരിശോധനകൾക്കായി ലോക് നായക് ആശുപത്രിയിലേക്ക് മാറ്റും.
Comments