ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. നാളെ വൈകീട്ട് സുലൂർ വ്യോമസേനകേന്ദ്രത്തിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്തിക്കും. തുടർന്ന് ഞായറാഴ്ച രാവിലെയാണ് തൃശ്ശൂർ പൊന്നൂക്കരയിലെ വീട്ടിലെത്തിക്കുക എന്ന് അധികൃതർ അറിയിച്ചു. വിലാപയാത്രയായി വ്യോമകേന്ദ്രത്തിൽ നിന്നും നാട്ടിലെത്തക്കുന്ന ഭൗതിക ദേഹം, പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ പൊതു ദർശനത്തിന് വെയ്‌ക്കും.
അപകടത്തിൽ പെട്ട എംഐ 17വി5 ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. അപകടം സംഭവിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മലയാളിയും ഉൾപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ പൊന്നൂക്കര സ്വദേശിയാണ് വീരമൃത്യൂ വരിച്ച സൈനികൻ പ്രദീപ്. സൈന്യത്തിലെ ജൂനിയർ വാറന്റ് ഓഫീസറാണ് അദ്ദേഹം.
2004ലാണ് പ്രദീപ് വ്യോമ സേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ, കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്ടർ സംഘത്തിൽ പ്രദീപ് ഉണ്ടായിരുന്നു.
Comments