ലക്‌നൗ: ഉത്തർപ്രദേശിലെ കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ബൽറാംപൂരിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്വപ്‌ന പദ്ധതി രാജ്യത്തിന് സമർപ്പിക്കുക.98,00 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 14 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലം നൽകുന്ന പദ്ധതി കിഴക്കൻ യുപിയിലെ 6,200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും.
കിഴക്കൻ ഉത്തർ പ്രദേശിലെ ബഹ്റൈച്ച് ശ്രാവസ്തി,ബൽറാംപൂർ,ഗോരഖ്പൂർ,മഹാരാജ്ഗഞ്ച്,ഗോണ്ട,സിദ്ധാർത്ഥനഗർ,ബസ്തി,സന്ത് കബീർ നഗർ എന്നീ ഒൻപത് ജില്ലകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.പദ്ധതിയിലൂടെ കിഴക്കൻ യുപിയിലെ അഞ്ച് നദികളായ ഘഘര, സരയു, രപ്തി, ബംഗംഗ, രോഹിണി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിലൂടെ പദ്ധതി പ്രദേശത്തേക്ക് മുഴുവൻ ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്താൻ കഴിയും. അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുക വഴി ജലലഭ്യത ഉറപ്പ് വരുത്താനും കാർഷികാവശ്യങ്ങൾക്ക് അനുസരിച്ച് ജല ലഭ്യത ഉറപ്പ് വരുത്താനും കഴിയുമെന്നാണ് കണക്ക് കൂട്ടൽ.
1978 ൽ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും ബജറ്റ് പിന്തുണ ഇല്ലാതായതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണവും പാതി വഴിക്ക് ഉപേക്ഷിക്കപ്പെടുകയാണ് ഉണ്ടായത്.
2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് വീണ്ടും ജീവൻ നൽകുകയായിരുന്നു.അദ്ദേഹത്തിന്റെ ശ്രമഫലമായി സരയൂ നഹർ ദേശീയ പദ്ധതിയെ സിഞ്ചായി യോജനയുടെ കീഴിലേക്ക് മാറ്റി പ്രവർത്തികൾ പുന:രാരംഭിച്ചു.കർഷക ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ദേശീയ പ്രാധാന്യമുള്ള ദീർഘകാല പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും പദ്ധതിയിൽ ആവശ്യമായ ശ്രദ്ധ ചെലുത്തി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ഭാഗമായി പുതിയ കനാലുകൾ നിർമ്മിക്കുന്നതിനും പദ്ധതിയിലെ പ്രധാന തടസങ്ങൾ നികത്തുന്നതിനും മുമ്പുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തി.തുടർന്ന് നാല് വർഷത്തിനുള്ളിൽ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.പദ്ധതിയിലൂടെ പ്രദേശത്ത് ജലലഭ്യത ഉറപ്പ് വരുത്താൻ കഴിയുന്നതിലൂടെ കാർഷിക മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
Comments