കൊച്ചി:ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്ന് ഹൈക്കോടതി.സമൂഹത്തിൽ അടിമകളെ പോലെ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് പരാമർശം. നോക്കുകൂലി പ്രശ്നങ്ങൾ മൂലം പോലീസ് സംരക്ഷണം തേടിയുള്ള ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്.
ചുമട്ടുതൊഴിലാളികൾ ഏറെയും നല്ലവരാണ്.ഇവർ കഠിനാദ്ധ്വാനികളാണ്.എന്നാൽ 50-60 വയസാവുന്നതോടെ ഇവരുടെ ആരോഗ്യം നശിച്ച് ജീവിതം അവസാനിക്കും. ഈ സ്ഥിതി മാറണമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.ലോകത്ത് ഇവിടെ മാത്രമേ ചുമട്ടുതൊഴിൽ ഉണ്ടാകൂ.ചുമട്ടുതൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സെപ്ടിക് മാലിന്യങ്ങൾ നീക്കംചെയ്യാനും വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു.ഇതിന് സമാനമായാണ് ചുമടെടുക്കാൻ മനുഷ്യനെ ഉപയോഗിക്കുന്നതെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.നോക്കുകൂലിയാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടികെ സുന്ദരേശൻ ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്
Comments