ഭക്ഷണം, വായൂ എന്നിവയായിരുന്നു മനുഷ്യന് ഒരു കാലം വരെ അവശ്യവസ്തുക്കൾ. എന്നാൽ ഇന്ന് സ്ഥിതി മാറി , മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാതെ ആളുകൾക്ക് ജീവിക്കാൻ വയ്യെന്നായി. എന്നാൽ ഇത്തരത്തിലുള്ള യാതോരു ഹൈ-ടെക്ക് സംവിധാനങ്ങളില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സ്മാർട്ട് ഫോണിലും ഇന്റർനെറ്റിലും കുടിങ്ങിക്കിടക്കാത്ത ഒരു കൂട്ടം ‘മനുഷ്യർ’ താമസിക്കുന്ന ഒരിടം ഭൂമിയിലുണ്ട്. അറിയാം ഒരു കൊച്ചു ദ്വീപിന്റെ കാണാവിശേഷങ്ങൾ…….
ആളുകൾക്ക് അധികം പരിചയമില്ലാത്ത, അധികമാർക്കും പ്രവേശനമില്ലാത്ത ഹവായിലെ ഒരു കൊച്ച് ദ്വീപാണ് സ്ഥലം. പേര് നിഹൗ ദ്വീപ്. നൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപിന്റെ പല കാര്യങ്ങളും കേൾക്കുന്നവരിൽ ആശ്ചര്യമുണർത്തുന്നതാണ്. ദിവസം മുഴുവൻ ഇന്റർനെറ്റിൽ വിലസുന്ന നമ്മൾക്ക് ഇത് ഇല്ലാതെ പറ്റില്ല. എന്നാൽ ഈ ദ്വീപിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. അതുമാത്രമല്ല ഇവിടെ പോലീസ് സ്റ്റേഷനോ, ആശുപത്രിയോ ഒന്നും തന്നെയില്ല. ഇവിടുത്തുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മഴവെള്ളത്തെയാണ്. സൂര്യപ്രകാശം സൗരോർജ്ജമായി ഉപയോഗിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇവർ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിക്കുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും നിഹൗ ദ്വീപ് ഇങ്ങനെയൊക്കെയാണ്….
മൊബൈൽ ഫോണിലോ, ഇന്റർനെറ്റിലോ നിഹൗ ദ്വീപുകാരുടെ ജീവിതം കുടുങ്ങി കിടക്കുകയല്ല. എന്നാൽ ജനസംഖ്യ തീരെ കുറവായതിനാൽ നമ്മൾക്കുള്ള പല സൗകര്യങ്ങളും ഈ ദ്വീപിലില്ല. എന്തിനധികം പറയുന്നു, ആവശ്യത്തിനുള്ള റോഡുകൾ പോലും ഇവിടെയില്ല. ഇവിടുത്തുകാർ യാത്രയ്‌ക്കായി ആശ്രയിക്കുന്നത് സൈക്കിളാണ്.
നിഹൗ നിവാസികൾക്ക് പുറം ലോകമായും അധികം ബന്ധമില്ല. ഇവിടേയ്‌ക്ക് അധികം ആരും എത്തിപ്പെടാറുമില്ല. അതുകൊണ്ടു തന്നെ പ്രകൃതിയുടെ മനോഹാരിതയ്‌ക്കും സംസ്‌കാരത്തിനും നിഹൗ ദ്വീപിന്റെ പൈതൃകത്തിനും യാതൊരു കോട്ടവും തട്ടിയിട്ടില്ല. മാത്രമല്ല, വംശനാശഭീഷണി നേരിടുന്ന വിരവധി ജീവജാലങ്ങളും ഇവിടെ വസിക്കുന്നു. ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാർഗം മീൻപിടുത്തവും വേട്ടയാടലുമാണ്. വെറും 180 കിലോമീറ്റർ മാത്രമാണ് ദ്വീപിന്റെ വിസ്തൃതി.
നിഹൗ ദ്വീപിന് പിന്നിലെ മറ്റൊരു വിസ്മിയിപ്പിക്കുന്ന കഥ കേട്ടാലോ?
ഒരിക്കൽ, എലിസബത്ത് സിൻക്ലെയർ എന്ന വിദേശ വനിത നിഹൗ ദ്വീപിലെത്തി. ദ്വീപിന്റെ സൗന്ദര്യം അവരെ വല്ലാതെ ആകർഷിച്ചു. അങ്ങനെ ആ വിദേശ വനിത പതിനായിരം ഡോളറിന് അന്നതെ ഹവായിയൻ രാജാവിൽ നിന്ന് സ്വന്തമാക്കിയതാണ് ഈ ദ്വീപ്. ആ ദ്വീപ് വിൽക്കുമ്പോൾ അവിടുത്തെ നിവാസികളെ സംരക്ഷിക്കണമെന്ന നിബന്ധനമാത്രമാണ് രാജാവ് മുന്നോട്ട് വെച്ചത്. ആ വാക്ക് എലിസബത്ത് സിൻക്ലെയറിന്റെ വംശം ഇന്നും പാലിക്കുന്നു. ദ്വീപുകാരുടെ സംരക്ഷണത്തിന്റെ ഭാഗമായാണ് ഇവിടേയ്‌ക്ക് ആർക്കും പ്രവേശനമില്ലാത്തത്.
ദ്വീപിലെ മറ്റൊരു പ്രത്യേകത ഇവിടുത്തുകാരുടെ ഭാഷയാണ്. ലോകത്ത് പ്രത്യേക തരം ഹവായിയൻ ഭാഷ സംസാരിക്കുന്ന ഒരോയൊരു സ്ഥലമാണ് ഇവിടം. മാത്രമല്ല ഇവിടെത്തുകാർ വിശേഷിപ്പിച്ചെടുത്ത പ്രാദേശിക ഭാഷയും ഇവിടെ പ്രചാരത്തിലുണ്ട്.
കൗതുകങ്ങളുടെ മായാകാഴ്ചകൾ അവസാനിക്കുന്നില്ല. മനുഷ്യരാശിയുടെ ചിന്തയ്‌ക്കും സങ്കൽപ്പങ്ങൾക്കും അപ്പുറം നിൽക്കുന്ന ധാരാളം സ്ഥലങ്ങൾ ഇന്നും ഭൂമിയിലുണ്ട്. ഒരു പിടി പച്ച മനുഷ്യർ ഭൂമിയുടെ യഥാർത്ഥ സംരക്ഷകരായി വസിക്കുന്ന അനേകം പ്രദേശങ്ങൾ.
Comments