കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം നേടിയ മരട് സ്വദേശി ജയപാലനെ തേടി വീണ്ടും ഭീഷണിക്കത്ത്. സഹായിച്ചില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തൃശൂർ ചേലക്കരയിൽ നിന്നുമാണ് കത്ത് അയച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ജയപാലന് ഭീഷണിക്കത്ത് ലഭിക്കുന്നത്.
സംഭവത്തിൽ മരട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജയപാലന് കത്തുകൾ ലഭിക്കുന്നത്. രണ്ട് കത്തിലേയും ആവശ്യം ഒന്നാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കുടുംബത്തിനെ സഹായിക്കണമെന്നാണ് കത്തിലെ ആവശ്യം. സഹായം നൽകിയില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.
ഫോൺ നമ്പർ സഹിതമാണ് കത്ത് അയച്ചിരിക്കുന്നത്. എന്നാൽ ഈ നമ്പർ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് അറിയിച്ചു. കത്ത് സംബന്ധിച്ച് ജയപാലൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ നമ്പർ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ഓണം നമ്പറിലെ സമ്മാനമായ 12 കോടി രൂപയാണ് ജയപാലന് ലഭിച്ചത്.
Comments