കൊച്ചി: സർവ്വകലാശാലകളെ രാഷ്‌ട്രീയ കേന്ദ്രങ്ങളാക്കുന്ന മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറല്ല ചാൻസലർ സ്ഥാനം രാജിവയ്‌ക്കേണ്ടത്. മറിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി തൽസ്ഥാനം രാജിവയ്‌ക്കുകയാണ് വേണ്ടതെന്ന് മുരളീധരൻ പറഞ്ഞു. സർവകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ തകൃതിയാണെന്നുമാണ് ഗവർണർ പറഞ്ഞത്.
വൈസ് ചാൻസലർ നിയമനത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും സർക്കാർ ലംഘിക്കുകയായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നാണ് തന്റെ അഭിപ്രായം. സ്വജനപക്ഷപാതവും രാഷ്‌ട്രീയ ഇടപെടലും സത്യപ്രതിജ്ഞയ്‌ക്കെതിരാണ്. ഗവർണറുടെ പ്രസ്താവന സർക്കാരിനെതിരായ കുറ്റപത്രമാണെന്നും വി മുരളീധരൻ പറഞ്ഞു.
സർവകലാശാല പ്രവർത്തനങ്ങളിൽ തന്റെ കൈ കെട്ടിയിടാൻ ശ്രമം നടക്കുന്നു. ചാൻസലർ എന്നത് ഭരണഘടനാ പദവിയല്ല. രാഷ്‌ട്രീയ ഇടപെടൽ തുടർന്നാൽ പദവി ഒഴിയാൻ താൻ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സർക്കാർ നടപടിക്കെതിരെ മാദ്ധ്യമങ്ങളോടും ഗവർണർ തുറന്നടിച്ചത്.
Comments