പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഭക്തർക്കായി തുറന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നൽകിയിരുന്നു. അയ്യപ്പ ഭക്തർക്കായി എല്ലാ വിധ സൗകര്യങ്ങളും സജ്ജാമാക്കിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്നത്. പാതയിലെ മരാമത്ത്, ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. പാതയിൽ ഏഴ് എമർജൻസി മെഡിക്കൽ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്‌കുകളും, ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്‌ലറ്റ് യൂണിറ്റുകളും തയാറാണ്. അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയർമാർ അടങ്ങുന്ന സ്ട്രച്ചർ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
കൊറോണ വ്യാപനം കുറഞ്ഞതോടെ ശബരിമല തീർഥാടകർക്ക് ശനിയാഴ്ച മുതൽ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സ്നാനം ചെയ്യാൻ കളക്ടർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നത്. ത്രിവേണി മുതൽ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റർ സ്ഥലത്തുമാണ് സ്‌നാനം അനുവദിക്കുക. തീർഥാടകർക്ക് പ്രവേശിക്കാൻ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്‌നാനം അനുവദിക്കുകയുള്ളു. അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments