തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ. ഗവർണർ സഹിക്കെട്ടാണ് എല്ലാം തുറന്ന് പറയുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കേരളത്തിൽ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളിലും പുനർ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
‘ഗൗരവമുള്ള വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകാൻ അദ്ദേഹത്തിന് ഇല്ലാത്തത് കൊണ്ടാണ്. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് പരസ്യമായി പറയുമ്പോഴും, ഗവർണർ മുഖ്യമന്ത്രിയോട് നേരിട്ട് തന്നെയാണ് ചോദ്യങ്ങൾ ചോദിച്ചത്. പക്ഷേ പ്രശ്‌നം ഇത്രയും ഉണ്ടായിട്ടും, ഈ വിഷയത്തിൽ മറുപടി പറയാനോ, തന്റെ നിലപാട് വിശദീകരിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചില്ല. ജനാധിപത്യ സംവിധാനത്തിൽ ഒരു മുഖ്യമന്ത്രി പരിഹാസ കഥാപാത്രമായി മാറുന്നതിന്റെ തെളിവാണിത്’ കെ സുരേന്ദ്രൻ പറഞ്ഞു.
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയ്‌ക്ക് എതിരായി സംസ്ഥാനത്തിന്റെ ഭരണഘടനാതലവൻ ഗുരുതമായ ആരോപണങ്ങളാണ് പരസ്യമായി ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കത്ത് വായിച്ചാൽ, മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ധാർമിക ബോധമുള്ള ആരും തയ്യാറാവില്ല. സർവകലാശാലയിലെ രാഷ്‌ട്രീയ അതിപ്രസരത്തെ കുറിച്ചും, രാഷ്‌ട്രീയ ഇടപെടലുകളെ കുറിച്ചും, പാർട്ടി നടത്തുന്ന പിൻവാതിൽ നിയമനങ്ങളെ കുറിച്ചും, ബന്ധു നിയമനങ്ങളെ സംബന്ധിച്ചുമുള്ള വിമർശനങ്ങളാണ് ഗവർണർ നടത്തിയിരിക്കുന്നത്. ഗവർണറുടെ പരിഹാസത്തിനും, ചോദ്യങ്ങൾക്കും ആയിരം വെടിയുണ്ടയുടെ ശക്തിയാണുള്ളതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
നമ്മുടെ നാടിന്റെ ഭരണഘടനാ സംവിധാനങ്ങളെ സിപിഐഎം ദുരുപയോഗം ചെയ്യുന്നു. സർവകലാശാല നിയമങ്ങൾ പരസ്യമായി ലംഘിക്കുകയാണ് മുഖ്യമന്ത്രി. യുജിസി ചട്ടങ്ങൾക്ക് കേരളത്തിൽ പുല്ല് വിലയാണുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര തകർച്ചയാണ് ഗവർണർ ചൂണ്ടിക്കാണിച്ചത്. കേരളത്തിൽ യോഗ്യത ഒരു മാനദണ്ഡമല്ല. പാർട്ടിയുടെ കത്ത് മാത്രമാണ് ഇവിടെ ആകെയുള്ള മാനദണ്ഡം. നിയമനങ്ങൾ ലഭിക്കാൻ പാർട്ടി കത്താണ് ആവശ്യമെന്ന് സുരേന്ദ്രൻ വിമർശിച്ചു.
കത്ത് ലഭിച്ച് രണ്ട് ദിവസം പിന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകുന്നില്ല. സർക്കാരിന് മേൽ ഗവർണർക്കുള്ള വിശ്വാസം നഷ്ടപ്പെട്ട സംഭവം രാഷ്‌ട്രീയ കേരളത്തിന്റെ ചരിത്രത്താലാദ്യമാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ നിലവാരം മാത്രമേ ഇപ്പോൾ കരളത്തിലെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉള്ളൂ. പാർട്ടി അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ. വിശ്വാസതകർച്ച. ഗവർണർ സഹികെട്ടാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആളാണ് ഗവർണർ.
രാഷ്‌ട്രീയ ഇടപെടലിലൂടെ നടത്തിയ നിയമനങ്ങൾ എല്ലാം തന്നെ റദ്ദാക്കണം. കൂടാതെ, ഇത്തരത്തിൽ അനധികൃതമായി മന്ത്രി സ്ഥാനം ലഭിച്ച മന്ത്രി ബിന്ദുവിനെ സ്ഥാനത്ത് നിന്ന് മാറ്റണം. ഗവർണറുടെ ചോദ്യങ്ങൾക്ക് പരസ്യമായി മുഖ്യമന്ത്രി മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന രാഷ്‌ട്രീയ ഇടപെടലുകളെ കുറിച്ചും അനധികൃത നിയമനങ്ങളെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. പ്രതിഷേധങ്ങൾ ഉണ്ടാകുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ അറിയിച്ചു ഗവർണറുടെ പരാമർശത്തോട് കൂടി മുഖ്യമന്ത്രിയുടെ വില വീണ്ടും ഇല്ലാതായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments