ന്യൂഡൽഹി ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 12 സൈനികർ വീരമൃത്യുവരിച്ചതിൽ രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഗോവയിൽ നൃത്തം ചെയ്ത് ആഘോഷിക്കുകയായിരുന്നുവെന്ന് ബിജെപി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയെ ലക്ഷ്യമിട്ടുകൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവൃത്തികൾ ചെയ്തതിൽ കോൺഗ്രസിന് സ്വയം ലജ്ജ തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ വീര യോദ്ധാക്കളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എന്നാൽ ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികരുടെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്ന ദിവസം തന്നെ പ്രതിപക്ഷ പാർട്ടികൾ ആഘോഷ പരിപാടികൾ നടത്തി. ഈ രാജ്യത്ത് ജീവിക്കുന്നവരാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് എന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എല്ലാവരും കണ്ടുകാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 60 വർഷം ഇന്ത്യ ഭരിച്ചത് ഒരു പാർട്ടിയാണ്. അതിൽ 55 വർഷവും ഭരണം നടത്തിയത് ഒരേ കുടുംബം തന്നെ. അവർ സൈനികരുമായി അടുത്ത് ഇടപഴകാനോ രാജ്യം സംരക്ഷിക്കുന്നവരുടെ കഷ്ടതകൾ മനസിലാക്കാനോ ശ്രമിച്ചില്ല. സന്ധിസംഭാഷണങ്ങളിൽ അവർ പരാജയപ്പെട്ടപ്പോൾ യുദ്ധ ഭൂമിയിൽ നമ്മുടെ സൈനികർ വിജയം കൈവരിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ സംസ്‌കാര ചടങ്ങുകൾ നടന്ന ദിവസം ഗോവയിൽ പ്രിയങ്ക വാദ്ര തെഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. മോർപിർള ഗ്രാമത്തിൽ ഗ്രാമീണർക്കൊപ്പം നൃത്തം ചെയ്തായിരുന്നു പ്രിയങ്കയുടെ പ്രചാരണം. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സൈനിക മേധാവിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാക്കൾ ആഘോഷിക്കുകയാണ് എന്ന വിമർശനങ്ങളാണ് ഉയർന്നത്.
Comments