കമ്മലിടുന്നവരും മൂക്കുത്തിയണിയുന്നവരുമുണ്ട് നമുക്ക് ചുറ്റും.. കാതിൽ നാലും അഞ്ചും ദ്വാരങ്ങളുണ്ടാക്കി കമ്മലണിഞ്ഞ് നടക്കുന്നവരുമുണ്ട്. അത്തരക്കാരിൽ നമ്മുടെ നോട്ടം കുറച്ചധികം സമയം നീണ്ടുനിൽക്കും. കാതിൽ എത്ര കമ്മലിട്ടിട്ടുണ്ടെന്ന് എണ്ണിക്കഴിഞ്ഞായിരിക്കും ചിലപ്പോൾ അവരുടെ മുഖത്ത് നിന്ന് നോട്ടമെടുക്കുക. അങ്ങനെയുള്ളവർക്ക് തീർത്തും കൗതുകമാകുന്ന ഒരു മനുഷ്യനുണ്ട്. മുഖത്ത് എണ്ണിയാൽ തീരാത്ത ദ്വാരങ്ങളും അതിൽ കമ്മിലുകളുമിട്ട് നടക്കുന്ന റോൾഫ് ബക്ക്‌ഹോൾസ്..
ശരീരത്തിൽ രൂപമാറ്റം വരുത്തി ലോകപ്രശസ്തരായ നിരവധി പേരുണ്ട്. അവരിൽ നിന്നും റോൾഫ് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് ചോദിച്ചാൽ ഏറ്റവും കൂടുതൽ തവണ ശാരീരിക മാറ്റങ്ങൾ വരുത്തിയ വ്യക്തിയാണ് റോൾഫ്. അതുവഴിയാണ് ജർമൻ സ്വദേശിയായ റോൾഫിനെ ഗിന്നസ് ലോക റെക്കോർഡും തേടിയെത്തുന്നത്.
ദ്വാരങ്ങൾ മാത്രമല്ല, ടാറ്റുകളും മുഴകളും ശരീരത്തിനുള്ളിൽ ഘടിപ്പിച്ച മാഗ്നെറ്റിക്കുകളും എല്ലാം ചേർന്നതാണ് ഇന്നത്തെ റോൾഫ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആകർഷകങ്ങളിൽ ഒന്ന് തലയിലെ കൊമ്പുകളാണ്. ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെയല്ലാതെ എടുത്തുമാറ്റാൻ കഴിയാത്ത രണ്ട് കൊമ്പുകൾ. ഒന്നരലക്ഷത്തോളം രൂപ ചിലവിലാണ് റോൾഫ് ഇത് നടപ്പിലാക്കിയത്. 62കാരനായ ഇദ്ദേഹം തന്റെ ശരീരത്തിൽ ആദ്യമായി ടാറ്റൂ അടിക്കാനാണ് ആരംഭിച്ചത്. ആദ്യ ടാറ്റൂ 40-ാം വയസിൽ ചെയ്തു. അവിടന്നങ്ങോട്ട് ഇതൊരു കലാപരിപാടിയാക്കി മാറ്റിയ അദ്ദേഹം ഇതിനോടകം 90 ശതമാനം ശരീരഭാഗങ്ങളും പച്ചകുത്തി കഴിഞ്ഞു. ഇതിൽ തന്റെ കൈപ്പത്തിക്കുള്ളിൽ നടത്തിയ ടാറ്റൂവാണ് ഏറ്റവുമധികം തന്നെ വേദനിപ്പിച്ചതെന്നും റോൾഫ് പറയുന്നു.
ടെലികോം കമ്പനിയിലെ ഐടി ജോലിക്കാരനായ റോൾഫ് 550ലധികം രൂപമാറ്റങ്ങൾ ശരീരത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് കണക്ക്. തലമാത്രം എടുത്തുനോക്കിയാൽ എണ്ണിയാൽ തീരാത്ത തുളകൾ കാണാം. രണ്ടായി പിളർത്തിയ നാവിലും ചുണ്ടുകൾക്ക് ചുറ്റും ചെറുതും വലുതുമായ തുളകളും അതിന് ഇണങ്ങുന്ന സ്‌റ്റെഡ്ഡുകളും റോൾഫ് അണിഞ്ഞിട്ടുണ്ട്. ഇത്തരത്തിലാണ് പുരികങ്ങളും അലങ്കരിച്ചിരിക്കുന്നത്. രണ്ട് പുരികങ്ങൾക്ക് ചുറ്റുമായി 37 ദ്വാരങ്ങളുണ്ട്. മൂക്കിന്റെ ഇരുവശങ്ങളും മുൻവശവും വെറുതെവിട്ടില്ല. നെറ്റിയുടെ മദ്ധ്യഭാഗത്തായും രണ്ട് തുളകൾ ഇട്ടിട്ടുണ്ട്. കാതിൽ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയല്ലാം ദ്വാരങ്ങളും ചെറുതും വലുതുമായ സ്‌റ്റെഡ്ഡുകളും അണിഞ്ഞിട്ടുണ്ട്. കൃഷ്ണമണി ഒഴികെ കണ്ണുകളിൽ മുഴുവനായും പച്ചകുത്തിയ റോൾഫിന്റെ തലയിലെ രണ്ട് കൊമ്പുകൾ കൂടിയാകുമ്പോൾ സമ്പൂർണം. തന്റെ പുറംമോടി മാത്രമാണ് ഇതിലൂടെ മാറ്റിയതെന്നും അകത്തുള്ള മനുഷ്യൻ മാറിയിട്ടില്ലെന്നുമാണ് ഇതെല്ലാം ചെയ്തുതീർത്ത റോൾഫിന്റെ പ്രതികരണം.
ആകെ അഞ്ഞൂറിലധികം തുളകൾ ശരീരത്തിൽ ഇട്ടിട്ടുള്ള റോൾഫിന്റെ കൈയിൽ ആറ് മുഴകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലധികവും മുഖത്താണ്. തന്റെ സ്വകാര്യ അവയവത്തിലും ദ്വാരങ്ങളിട്ടുണ്ടെന്നും അടുത്തിടെ റോൾഫ് വെളിപ്പെടുത്തിയത്. 2010ലാണ് റോൾഫിനെ ഗിന്നസ് തേടിയെത്തുന്നത്. ഏറ്റവുമധികം തുളകളിട്ട പുരുഷനെന്ന ബഹുമതി. അംഗീകാരം ലഭിച്ചതിന് ശേഷം വീണ്ടും ഇത്തരം കാര്യങ്ങളിൽ കൂടുതൽ തൽപരനാകുകയായിരുന്നു റോൾഫ്. തന്റെ 62-ാം വസയസിലും എന്തെല്ലാം ശരീരമാറ്റങ്ങൾ വരുത്താമെന്ന ചിന്തയിലാണ് റോൾഫ്. കാണുന്നവർക്ക് ചില വട്ടുകളുടെ ഭാഗമായി ഇതൊക്കെ തോന്നാമെങ്കിലും റോൾഫിനെ സംബന്ധിച്ചിടത്തോളം ഇത് ജീവിതമാണ്. ഈ വട്ടുകളാണ് റോൾഫിന്റെ സന്തോഷവും ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നതും.
Comments