ന്യൂഡൽഹി: രാജ്യത്ത് 9855 അനാഥരായ കുട്ടികൾ ഉണ്ടെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ ഈ വർഷം ഡിസംബർ 7 വരെയുള്ള കാലയളവിൽ 508 പേർ ഉപേക്ഷിക്കപ്പെടുകയും 1.32 ലക്ഷം പേർക്ക് മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുകയും ചെയ്തതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അറിയിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബാലാവകാശ സംഘടന നിർണായക വിവരങ്ങൾ നൽകിയത്. കൊറോണ മഹാമാരിക്കാലത്തെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസിലാണ് കമ്മീഷൻ വിവരങ്ങൾ നൽകിയത്.
2020 ഏപ്രിൽ മുതൽ 2021 ഡിസംബർ 7 വരെ 9,855 കുട്ടികൾ അനാഥരായെന്നും 1,32,113 കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ ഒരാളെ എങ്കിലും നഷ്ടപ്പെട്ടതായും 508 കുട്ടികൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ടതായും എൻസിപിസിആർ പറയുന്നു. ബാല് സ്വരാജ് പോർട്ടലിൽ ഉൾപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് എൻസിപിസിആർ കണക്കുകൽ ബോധ്യപ്പെടുത്തിയത്.
പോർട്ടലിലെ വിവരങ്ങളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് നീക്കം ചെയ്യുന്നതിനായും, അപൂർണ്ണമായ വിവരങ്ങൾ പൂർത്തീയാക്കാനും വിവിധ ജില്ലാ അധികാരികൾക്ക് കത്ത് അയച്ചതായി എൻസിപിസിആർ അറിയിച്ചു. ആകെ 7,499 കത്തുകളാണ് അയച്ചത്. ഓരോ കുട്ടിക്കും വേണ്ട ആനുകൂല്യം ലഭിക്കുന്നതിനായി അവരുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും നൽകണം. കുട്ടിയുടെയും രക്ഷിതാവിന്റെയും വിവരങ്ങൾ, ഓരോ കുട്ടിയ്‌ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു.
തെരുവിൽ കഴിയുന്ന കുരുന്നുകളെ, മഹാമാരി പ്രതികൂലമായി ബാധിച്ചു. ഇവരുടെ വിവരങ്ങൾ തിരിച്ചറിയുന്ന നടപടികൾ വളരെ മന്ദഗതിയിലാണ് എന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അടിയന്തര നടപടികൾ കൈക്കൊള്ളാൻ കോടതി നിർദ്ദേശം നൽകി.
Comments