ഭോപ്പാൽ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിലൂടെ വിവാദത്തിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫറൂഖിയെയും കുനാൽ കമ്രയെയും മദ്ധ്യപ്രദേശിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ബിജെപി രംഗത്ത്. കോമഡി ഷോ വേണമെങ്കിൽ രാഹുൽ ഗാന്ധിയെ വിളിച്ചാൽ പോരെയെന്നും മുനാവർ ഫറൂഖി എന്തിനാണെന്നും മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പരിഹസിച്ചു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചാൽ ജയിലിൽ കിടക്കാൻ തയ്യാറായിക്കോളൂവെന്നും നരോത്തം മിശ്ര മുന്നറിയിപ്പ് നൽകി. വിവാദ പരിഹാസങ്ങളിൽ മാപ്പ് പറയാതെ മദ്ധ്യപ്രദേശിൽ ഇരുവരുടെയും പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്നും നേരത്തെ മുതൽ നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.
ദ്വിഗ് വിജയ് സിംഗിനെതിരെ മറ്റ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനി തീവ്രവാദികളെ വീട്ടിൽ വിളിച്ച് ബിരിയാണി നൽകാൻ ദ്വിഗ് വിജയ് സിംഗ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാവർക്കും അത് അംഗീകരിക്കാനാകില്ലെന്നാണ് ഭോപ്പാൽ ഹുസൂർ എംഎൽഎ രാമേശ്വർ ശർമ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് മുനാവർ ഫറൂഖിയെയും കുനാൽ കമ്രയെയും മദ്ധ്യപ്രദേശിൽ ഷോ അവതരിപ്പിക്കാൻ ദ്വിഗ് വിജയ് സിംഗ് ക്ഷണിച്ചത്. പരിപാടിയുടെ എല്ലാ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുമെന്നും ദ്വിഗ് വിജയ് സിംഗ് പ്രഖ്യാപിച്ചിരുന്നു. മുനാവർ ഫാറുഖി നേരത്തെ ബംഗളൂരുവിലെയും ഹരിയാനയിലെയും ഷോകൾ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
Comments