തിരുവനന്തപുരം : കണ്ണൂർ വൈസ് ചൈനസലറെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താൻ ഗവർണർക്ക് നൽകിയ കത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യുന്നത് ശരിയല്ല. മാദ്ധ്യമങ്ങളെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ആർ ബിന്ദു പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെർച്ച് കമ്മിറ്റി പിരിച്ചുവിടാനുമുള്ള കത്ത് നൽകിയത് ഏത് ചട്ടപ്രകാരമാണെന്ന ചോദ്യത്തിന് മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്. സെർച്ച കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് ഗവർണറോട് ചോദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ചോദ്യങ്ങളിൽ നിന്നും സ്വമേധയാ ഒഴിഞ്ഞുമാറുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അപാകതകൾ ഉണ്ടെന്ന് ഹൈക്കോടതി അറിയിച്ചിട്ടില്ല. നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാർഹമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികൾക്കു കോടതിവിധി ആവേശം പകരും. അക്കാദമിക മികവ് തുടരാൻ വിസിക്കും വിധി ഗുണകരമാകും. സർക്കാരും ഗവർണറും തമ്മിലും ചാൻസലറും പ്രൊ ചാൻസലറും തമ്മിലുമുള്ള ആശയവിനിയമയങ്ങൾ മാദ്ധ്യമങ്ങളുടെ മുന്നിൽ ചർച്ച ചെയ്യുന്നത് ധാർമ്മികതയല്ല. അത് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ആണെന്നും അതിന്റെ മാന്യത കാത്ത് സൂക്ഷിക്കണമെന്നുമാണ് ആർ ബിന്ദുവിന്റെ നിലപാട്.
വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിക്കൊണ്ട് ഗവർണർ മാന്യത കാണിച്ചില്ലെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ പിതാവിന്റെ പ്രായമുള്ളയാളാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അനുഭവസമ്പത്തുകൊണ്ടും ജീവിതപരിചയംകൊണ്ടും ഉയരത്തിൽ നിൽക്കുന്നയാളെപ്പറ്റി അങ്ങനെ പറയാൻ താൻ തയാറല്ലെന്നാണ് ആർ ബിന്ദു പറഞ്ഞത്.
Comments