ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഇന്നലെ മഹാരാഷ്‌ട്രയിലും കേരളത്തിലും നാല് വീതം കേസുകളും തെലങ്കാനയിൽ മൂന്നും തമിഴ്നാട്ടിലും ബംഗാളിലും ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 73 ആയി.
കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിൽ വാക്സിൻ വേഗത്തിൽ നൽകി പ്രതിരോധം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്‌ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത എട്ടു കേസുകൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്യുന്ന പശ്ചാത്തലത്തിൽ മുംബൈയിലെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞല ദിവസം നാല് പേർക്കാണ് ഒമിക്രോൺ സ്ഥിരികരിച്ചത്.ഇവരിൽ രണ്ടുപേർ സംസ്ഥനത്ത് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. രണ്ടുപേർ കോംഗോയിൽ നിന്നെത്തിയ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം അഞ്ചായി. ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Comments