കാനഡ: എന്തിനെയാണ് നാം അപൂർവങ്ങളിൽ അപൂർവമെന്ന് വിളിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത കാര്യം നടക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമെന്ന വിശേഷണം കൂട്ടിച്ചേർക്കും. അത്തരത്തിലൊരു സംഭവമാണ് കാനഡയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്.
ഗർഭാശയത്തിന് പുറത്ത് ഭ്രൂണം കിടക്കുന്ന അവസ്ഥ അത്ര വിരളമായ സംഭവമല്ല. കുടലിൽ ഗർഭം സംഭവിക്കുന്ന സാഹചര്യങ്ങൾ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഗർഭാശയത്തിന് പുറത്ത് ഭ്രൂണം വളരുന്ന അവസ്ഥയാണ് എക്ടോപിക് പ്രഗ്നൻസിയെന്ന് അറിയപ്പെടുന്നത്. കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എക്ടോപിക് പ്രഗ്നൻസി ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. കാരണം അത് സംഭവിച്ചത് ഒരു സ്ത്രീയുടെ കരളിലായതുകൊണ്ടാണ്.
കാനഡയിലെ മാനിറ്റോബയിലുള്ള ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് മൈക്കിൾ നാർവേ. ശിശുരോഗ വിദഗ്ധനായ അദ്ദേഹമാണ് സ്ത്രീയുടെ കരളിലെ ഗർഭം കണ്ടെത്തിയത്. ഒരു ടിക്‌ടോക്ക് വീഡിയോയിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവെക്കുകയായിരുന്നു.
33കാരിയായ യുവതിയുടെ ശരീരത്തിലാണ് അപൂർവമായ ഗർഭമുണ്ടായത്. കഴിഞ്ഞ 14 ദിവസമായി തുടർച്ചയായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കരളിൽ ഭ്രൂണം രൂപപ്പെട്ടതായി കണ്ടെത്തി. ഉദരത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇത്തരം ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിലും കരളിൽ ഇതുണ്ടാകുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടർ പറഞ്ഞു.
സാധാരണയായി ഫാലോപ്യൻ ട്യൂബുകളിൽ (അണ്ഡവാഹിനി കുഴൽ) ഗർഭം സംഭവിക്കുമ്പോഴാണ് ഒരു എക്ടോപിക് പ്രഗ്നൻസിയുണ്ടാകുന്നത്. ഭ്രൂണം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരത്തിൽ സംഭവിക്കാം. എങ്കിലും വയറിന്റെ മുകൾ ഭാഗത്തും കരളിലുമൊക്കെ ഭ്രൂണം ഇരിക്കുന്നത് അത്യപൂർവമായ സംഭവമാണ്. 33കാരിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയാണ് കരൾ ഗർഭത്തിന് ഒടുവിൽ പരിഹാരം കണ്ടത്. ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് യുവതിയുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവിദഗ്ധർക്ക് കഴിഞ്ഞു. എന്നാൽ വളർന്ന് കൊണ്ടിരിക്കുന്ന ഭ്രൂണത്തിന് അതിജീവിക്കാൻ കഴിഞ്ഞില്ല.















