പുത്തൂർ: കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ സംബന്ധിച്ച ഉത്തരവ് കൈമാറി. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂമന്ത്രി കെ. രാജൻ പ്രദീപിന്റെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടർ ഉൾപ്പെടെയുളളവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്കാണ് ഉത്തരവിന്റെ പകർപ്പ് കൈമാറിയത്. ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി, താൽക്കാലിക ആശ്വാസമായി അഞ്ചു ലക്ഷം രൂപ, അച്ഛന്റെ ചികിത്സാ ചിലവിന് മൂന്ന് ലക്ഷം രൂപ എന്നിവയാണ് സർക്കാർ പ്രഖ്യാപിച്ച സഹായം. ശ്രീലക്ഷ്മിയുടെ സർക്കാർ ജോലി സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
സാധാരണയായി യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതർക്ക് മാത്രമാണ് ആശ്രിത നിയമനം നടത്തിയിരുന്ന കീഴ്‌വഴക്കം ഉളളത്. എന്നാൽ പ്രദീപ് 2018 ലെ പ്രളയകാലത്ത് ഉൾപ്പെടെ കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ തയ്യാറായി എത്തിയ ചെറുപ്പക്കാരനാണെന്നും അതുകൊണ്ടു തന്നെയാണ് മരണമുണ്ടായ ശേഷം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പം സഞ്ചരിക്കവേയാണ് പ്രദീപ് അപകടത്തിൽപെട്ടത്. പ്രദീപിന്റെ കുടുംബത്തിന്റെ എന്ത് ആവശ്യങ്ങൾക്കും സർക്കാരും ജില്ലാ അധികൃതരും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments