ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. രാജ്യതലസ്ഥാനത്ത് പത്ത് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഇതിൽ പത്ത് പേർ രോഗമുക്തി നേടിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 85 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യതലസ്ഥാനത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.15 ആയി ഉയർന്നു.
ഇന്നലെ, കർണാടകയിൽ അഞ്ച് പേർക്കും, തെലുങ്കാനയിൽ നാല് പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ ആകെ എട്ട് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, തെലങ്കാനയിൽ നാല് പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധികരുടെ എണ്ണം ഏഴായി.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും അധികം ഒമിക്രോൺ ബാധിതരുള്ളത്. 32 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതോടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 16 മുതൽ 31 വരെ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്.
കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിൽ വാക്സിൻ വേഗത്തിൽ നൽകി പ്രതിരോധം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Comments