കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവും മരിച്ചു. 31 വയസുകാരനായ നന്ദകുമാർ(നന്ദു) ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. യുവാവ് തീകൊളുത്തിയ യുവതി ഇന്നലെ മരിച്ചിരുന്നു.
ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയ എന്ന യുവതിയെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രണയ നൈരാശ്യത്തിന്റെ പേരിലായിരുന്നു കൊലപാതക ശ്രമം. യുവതിയെ ആദ്യം കുത്തുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു. പിന്നാലെ യുവാവും സ്വയം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
സംഭവത്തിൽ പൊള്ളലേറ്റ ഇരുവരെയും ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ യുവതി മരണത്തിന് കീഴടങ്ങി. 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ഏറെ കാലമായി കൃഷ്ണ പ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളും അയൽവാസികളും പറഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു.
Comments