തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങൾ ഉയർന്നാൽ യുവതികൾ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ പ്രതികരിക്കണം. ഈ പരാതികളിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നൽകുന്നതിലെയും പോലീസ് വീഴ്ചകൾ ഏറെ ചർച്ചയാകുമ്പോഴാണ് പരാതികളുമായി മുന്നോട്ട് വരാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം. അതേസമയം സ്ത്രീധന പീഡനങ്ങളും പ്രണയപകയിലെ കൊലപാതകങ്ങളും വർദ്ധിക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്.
ഇന്ന് മുതൽ വനിതാ ദിനമായി മാർച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. മൂന്ന് ലക്ഷത്തിലധികം വരുന്ന അയൽക്കൂട്ടങ്ങളിലെ പ്രവർത്തകരെ രംഗത്തിറക്കി വീടുകളിൽ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്. നിമിഷാ സജയനാണ് പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ.
Comments