കോഴിക്കോട്ടെപ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. പിഎന്‍ സുരേഷ് കുമാര്‍ പ്രതികരിക്കുന്നു
മതിയായ മാനസികാരോഗ്യമുള്ളവര്‍ക്ക് പ്രണയ നിരാസത്തോടും അതോടനുബന്ധമായ സാഹചര്യത്തോടും ശാന്തമായി നേരിട്ട് മുന്നോട്ടുപോകാന്‍ കഴിയും. എന്നാല്‍, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, അതായത് അമിത ദേഷ്യക്കാര്‍, എടുത്തുചാട്ടക്കാര്‍, അക്രമവാസനയുള്ളവര്‍, സാഡിസ്റ്റ് മനോഭാവമുള്ളവര്‍, സൈക്കോസിസ് പേഴ്‌സണാലിറ്റി ഉള്ളവര്‍ എന്നിവരെ സൂക്ഷിക്കണം. സുഹൃത്തുക്കളില്‍ ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യമുള്ളവര്‍ ഉണ്ടെങ്കില്‍ നേരത്തെ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. അങ്ങനെ അത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ അവസാനിപ്പിക്കുക എന്നതാണ് നല്ലത്. അല്ലെങ്കില്‍ അവരെ മനസ്സിലാക്കി പെരുമാറാന്‍ നമ്മള്‍ തയ്യാറാകണം. സംശയരോഗമുള്ളവര്‍ സൗഹൃദം ആരംഭിക്കുമ്പോള്‍ തന്നെ പങ്കാളിയുടെ ഫോണും കോള്‍ ലിസ്റ്റുമെല്ലാം പരിശോധിക്കുന്നവരായിരിക്കും. ഇവരെ സൂക്ഷിക്കണം.
ലഹരിയുടെ ഉപയോഗം
മദ്യം, മയക്കുമരുന്ന് എന്നീ ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മൃഗങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. ദുഃഖം, ദയ, അനുകമ്പ വിട്ടുവീഴ്ചാ മനോഭാവം എന്നിവയെല്ലാം ഇവരുടെ തലച്ചോറിന് അന്യമായിരിക്കും. വിവേകം നഷ്ടപ്പെട്ട് ലഹരിയുടെ പുറത്ത് എപ്പോള്‍ വേണമെങ്കിലും ഏത് ഹീനപ്രവൃത്തിക്കും ഇവര്‍ മുതിര്‍ന്നേക്കാം. മറ്റൊന്ന് ‘ഫിയര്‍ ഇന്‍ഫ്‌ലുവന്‍സ്’ ആണ്. പലപ്പോഴും ഇത്തരക്കാരെ സ്വാധീനിക്കുന്ന ഒരു സുഹൃദ് വലയം നമുക്ക് കാണാനായിട്ട് സാധിക്കും. നല്ല സുഹൃത്തുക്കളാണെങ്കില്‍ മികച്ച ഉപദേശങ്ങള്‍ നല്‍കി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. മോശം കൂട്ടുകെട്ടാണെങ്കില്‍ ഈ പ്രശ്‌നം വഷളാക്കി എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെ ഇവരെ കളിയാക്കാനും വെല്ലുവിളിക്കാനും പ്രേരിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഒരു ഹീറോ പരിവേഷം ലഭിക്കാനും മറ്റുള്ളവരുടെ മുന്നില്‍ ആളാകാനും ഇത്തരക്കാര്‍ എന്തും ചെയ്യുമെന്ന രീതിയിലേക്ക് എത്തിക്കും.
സമൂഹമാദ്ധ്യമസ്വാധീനം
മറ്റൊന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സാണ്. ഇന്നത്തെ യുവതലമുറ ഡിജിറ്റല്‍ വേള്‍ഡ് എന്ന യാന്ത്രികയുഗത്തിലൂടെയാണ് കടന്നുപോകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ കാണുന്നതും പരിചയപ്പെടുന്നതും യഥാര്‍ഥ കഥാപാത്രങ്ങളെയല്ല, മറിച്ച് മുഖംമൂടിയണിഞ്ഞ കപട ജീവികളെയാണെന്ന് മനസ്സിലാക്കുന്നില്ല. ഇതില്‍ നല്ലവരുണ്ടാകാം, തട്ടിപ്പുകാരുണ്ടാകാം മാനസിക വൈകല്യങ്ങളുള്ളവരുമുണ്ടാകാം. എന്നാല്‍, ഇത് വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കഴിവ് പുതുതലമുറക്ക് പലപ്പോഴും ഇല്ലാതെപോകുന്നു. പലരും തങ്ങളുടെ ഇത്തരത്തിലുള്ള സാങ്കല്‍പ്പിക ലോകത്തിലെ ചുറ്റിപ്പറ്റലുകളെ ക്കുറിച്ച് മാതാപിതാക്കളോടോ അടുത്ത സുഹൃത്തുക്കളോടോ മനസ്സ് തുറന്ന് സംസാരിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം.
വീടാണറിവ്
ജീവിതത്തില്‍ എങ്ങനെ പെരുമാറണം, എന്തൊക്കെ സഹിക്കണം എന്നത് പെണ്‍കുട്ടികളെ മാത്രം പഠിപ്പിച്ചാല്‍ പോരാ. എതിര്‍ലിംഗത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മാറേണ്ടതിനെക്കുറിച്ചും മാതാപിതാക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കേണ്ടിയിരിക്കുന്നു. സമപ്രായക്കാരില്‍ നിന്ന് ലഭിക്കുന്ന പാതി വെന്ത അറിവുകള്‍ , കണ്ടു വളരുന്ന നടപ്പ് രീതി ഇതൊക്കെയാണ് ഒരു ശരാശരി ആണ്‍കുട്ടിയുടെ പാഠപുസ്തകം. ശരീരം മാറുന്നതിനും മനസ്സ് മോഹിതമാകുന്നതിനും ഈ പാഠപുസ്തകങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് ഉത്തരം കിട്ടുന്നത്. മാതാപിതാക്കള്‍ ഒരു മാതൃക കാണിച്ചുകൊടുത്തെങ്കില്‍ മാത്രമേ ആണ്‍കുട്ടികള്‍ നല്ല സ്വഭാവം പഠിക്കുകയുള്ളൂ. സ്‌കൂളില്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ക്ലാസുകള്‍ മാത്രമേയുള്ളൂ. ലിംഗസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ബന്ധങ്ങളിലെ ജനാധിപത്യം ഇതൊക്കെ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. സൗഹൃദം, ത്യാഗം, സമര്‍പ്പണം എന്നീ ജീവിതസത്യങ്ങള്‍ ഇവര്‍ മനസ്സിലാക്കണം.

ഇമോഷനല്‍ ഇമ്യൂണിറ്റി
സമ്മര്‍ദങ്ങളെ നേരിടാനുള്ള മാനസിക പ്രതിരോധ ശക്തി പുതുതലമുറകള്‍ക്ക് കുറയുന്നതും ഇത്തരം അറുകൊലകള്‍ക്ക് ഒരു കാരണമാണ്. പ്രണയാഭ്യര്‍ഥന നിരസിക്കപ്പെടുമ്പോള്‍ സ്വയം തകരുകയും മറ്റൊരാളെ തകര്‍ക്കാനുള്ള പ്രചോദനമുണ്ടാക്കുകയും ചെയ്യുന്നത്, മനുഷ്യന്റെ വൈകാരിക ബുദ്ധി കുറഞ്ഞുപോകുന്നതുകൊണ്ടാണ്. അതായത് ഇമോഷനല്‍ ഇന്റലിജന്റ്‌സ്. സമ്മര്‍ദങ്ങളെ നേരിടാനും അവയെ അതിജീവിക്കാനുമുള്ള കഴിവ് ചെറുപ്പം മുതല്‍ കുട്ടികളില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. തീയില്‍ കുരുത്തത് വെയിലില്‍ വാടില്ലെന്ന ആപ്തവാക്യം എത്ര അര്‍ഥവത്താണ് എന്ന് നമ്മള്‍ മനസ്സിലാക്കണം.
വിദേശ സിനിമാ സീരിയലുകളുടെ സ്വാധീനം
പണ്ടൊക്കെ സൈക്കോ ത്രില്ലര്‍ സിനിമകളില്‍ മാത്രമാണ് ഇരകളെ പീഡിപ്പിച്ച് കൊല്ലുന്നതും മറ്റും നാം കണ്ടിരുന്നത്. ഇന്റര്‍നെറ്റിന്റെ വരവോടെ ഇത്തരത്തിലുള്ള ഏത് സിനിമയും സീരിയലും എപ്പോള്‍ വേണമെങ്കിലും കാണാമെന്ന സ്ഥിതി വന്നു. മാത്രമല്ല, വിദേശവത്കരണത്തിന്റെ മറ്റൊരു കറുത്ത മുഖമായും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. വര്‍ഷങ്ങളോളം സ്വന്തം മകളെ തന്നെ വീടിന്റെ നിലവറയില്‍ ബന്ധനസ്ഥയാക്കി പീഡിപ്പിച്ച കഥകളെല്ലാം പത്രത്തില്‍ കൂടി മാത്രമേ നമ്മള്‍ വായിക്കാറുള്ളൂ. ഏതായാലും വിദേശവത്കരണവും വിദേശ ടി വി ചാനലുകളുടെ സ്വാധീനവുമെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഇത്തരത്തിലുള്ള കാര്യങ്ങളിലും മലയാളി വിദേശികളുടെ നിലവാരത്തിലേക്കെത്തി എന്ന് മനസ്സിലാക്കാല്‍ സാധിക്കും.
നീതിന്യായ വ്യവസ്ഥയിലെ പാളിച്ച
സമൂഹത്തില്‍ അസാധാരണയില്‍ അസാധാരണമായ കുറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ എത്രയും നേരത്തെ കുറ്റക്കാരനെ കണ്ടെത്തി നിയമ വ്യവസ്ഥയില്‍ പരമാവധി കൊടുക്കാവുന്ന ശിക്ഷ ഉറപ്പാക്കുകയും അത് ഉടനടി നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ പ്രതിയെ കുറ്റവിമുക്തനാക്കാനുതകുന്ന നിരവധി പഴുതുകള്‍ കേസ് ഡയറിയില്‍ തിരുകിക്കയറ്റിയിരിക്കും. ഇനി കുറ്റാരോപിതര്‍ തന്നെയായാലും ശിക്ഷ വിധിക്കാനും ശിക്ഷ നടപ്പിലാക്കാനും വര്‍ഷങ്ങളോളം സമയമെടുക്കും. അതുകൊണ്ടുതന്നെ അക്രമികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഇന്നത്തെ നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്നു. ഇതിനെയെല്ലാം അതിജീവിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൂടി വരേണ്ടിയിരിക്കുന്നു















