ആലപ്പുഴ ; എസ് ഡി പി ഐ അക്രമികൾ കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍റെ മൃതശരീരം സംസ്കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. സഹോദരൻ അഭിജിത്ത് ശ്രീനിവാസൻ ചിതയ്‌ക്ക് തീ കൊളുത്തി .
ജീവനോട് ചേർത്ത് നിർത്തിയ ഗണവേഷത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന യാത്ര . ഭർത്താവ് അത്രമേൽ സ്നേഹിച്ച ഗണവേഷം അണിയിച്ചായിരിക്കണം അവസാനമായി യാത്ര അയക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹമായിരുന്നു . നേതാക്കളോട് അവർ ആവശ്യപ്പെട്ടതും അതു മാത്രമായിരുന്നു .
കൊലപാതകം നേരിൽ കാണേണ്ടി വന്ന രഞ്ജിത്തിന്‍റെ അമ്മയെയും ഭാര്യയെയും പെൺമക്കളെയും ആശ്വസിപ്പിക്കാനാവാതെ നാടും, നാട്ടുകാരും വിറങ്ങലിച്ചു നിന്നു . ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാരച്ചടങ്ങിന് എത്തിച്ചേര്‍ന്നിരുന്നു.
രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്‍റെ പോസ്റ്റ്മോർട്ടം അവസാനിച്ചത്. തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതു ദർശനം. വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴീക്കലിലുള്ള രഞ്ജിത്തിന്‍റെ കുടുംബ വീട്ടിലെത്തിച്ചു. കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
Comments