ലക്നൗ: രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണ് അവരുടെ വിവാഹപ്രായം ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ഈ ലക്ഷ്യമാണ് ചിലർക്ക് വേദനയുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രയാഗ്‌രാജിൽ സ്ത്രീകളുടെ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സ്ത്രീകളും മികച്ച ഭാവി ആഗ്രഹിച്ചാണ് ജീവിക്കുന്നത്. അവർ ഒരുപാട് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉയർച്ചയ്‌ക്ക് വിവാഹം ഒരു തടസ്സമാകരുത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത്. ആരെയാണ് ഈ പദ്ധതി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു.
സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് ഇതുവരെ നടപ്പാക്കിയത്. രാജ്യത്തുടനീളമുള്ള സൈനിക് സ്‌കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത് ബിജെപി സർക്കാരാണ്, മുത്തലാഖ് നിരോധ നിയമം നടപ്പിലാക്കി, ഇപ്പോൾ വിവാഹ പ്രായം ഉയർത്തുന്നു. രാജ്യത്തെ പെൺകുട്ടികളുടെ ആഗ്രഹ പ്രകാരമാണ് വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പെൺമക്കളെ ഗർഭപാത്രത്തിൽ വെച്ച് കൊല്ലരുത്, അവർ ജനിക്കണം. ഇതിനായി ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന ക്യാമ്പെയ്‌നിലൂടെ ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ തങ്ങൾ ശ്രമിച്ചു. ഇന്ന് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പെൺമക്കളുടെ എണ്ണം വളരെ അധികം വർദ്ധിച്ചിരിക്കുകയാണ്. ഇത് ഈ ക്യാമ്പെയ്‌ന്റെ വിജയമാണ്. പ്രസവ ശേഷം കുഞ്ഞിനെ പരിചരിക്കാനായി സ്ത്രീകളുടെ അവധി ആറ് മാസമായി കൂട്ടി. അസമത്വം ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിനായി യോഗി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. അഞ്ച് വർഷം മുൻപ് യുപിയിലെ തെരുവുകൾ ഭരിച്ചിരുന്നത് ഗുണ്ടകളായിരുന്നു. ഉത്തർപ്രദേശിനെ ഇനി ആർക്കും ഇരുട്ടിലേക്ക് തള്ളിവിടാനാകില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. അത്തരത്തിലുള്ള പദ്ധതികളാണ് യോഗി സർക്കാർ ഇവിടെ നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ വരുമ്പോൾ അവിടെ പ്രതികൾക്ക് വേണ്ടി ശുപാർശ ചെയ്ത് ഫോൺകോളുകൾ എത്തുമായിരുന്നു. എന്നാൽ ഇന്ന് ആ ഗുണ്ടകളെ യോഗി സർക്കാർ ശരിയായ സ്ഥലത്തേയ്‌ക്ക് എത്തിച്ചു. ഉത്തർപ്രദേശിൽ ഇന്ന് സുരക്ഷയുണ്ട്, അവകാശങ്ങളുണ്ട്, സാദ്ധ്യതകളുണ്ട്. സ്ത്രീകളുടെ ജീവിതം സുവർണ്ണമാക്കാൻ വിവേചനമില്ലാത്ത ഇരട്ട എഞ്ചിൻ സർക്കാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments