ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ഭാഗമായ കുറൂരമ്മ ഭവനിൽ ദേവസ്വം ബോർഡ് പുൽക്കൂട് ഒരുക്കിയത് ഭക്തരുടെ പ്രതിഷേധത്തിന് വഴിവെച്ചു. ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധം ഉയർത്തിയതോടെ ദേവസ്വം ബോർഡ് പുൽക്കൂട് പൊളിച്ചു മാറ്റി. അതിനിടെ പുൽക്കൂട് ഒരുക്കിയത് ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ക്ഷേത്ര ദർശനത്തിനെത്തുന്ന അമ്മമാർക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിലാണ് പുൽക്കൂട് ഒരുക്കി വിവാദം ക്ഷണിച്ചുവരുത്തിയത്. നിരന്തരം ഗുരുവായൂർ ക്ഷേത്രത്തെ വിവാദത്തിൽപ്പെടുത്തി വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം പ്രവൃത്തിയിൽ ഭക്തജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി പി സുധാകർ വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് കുറൂരമ്മ ഭവനിൽ ക്രിസ്തുമസ് പുൽക്കൂട് ഒരുക്കിയത്. ക്ഷേത്ര വിശ്വാസം സംരക്ഷിക്കുന്നതിനു പകരം ക്ഷേത്രേതര കാര്യങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡ് നടത്തുന്നതെന്നും അതിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെ ഈ സമീപനം സംശയാസ്പദമാണെന്നും സംഘടന പറഞ്ഞു.
ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര കമ്പനി നൽകിയ സ്‌പെഷൽ എഡിഷൻ ഥാർ ലേലം ചെയ്ത ഭരണസമിതിയുടെ തീരുമാനം ഉണ്ടാക്കിയ വിവാദവും വേദനയും ഭക്തരുടെ മനസിൽ നിന്ന് മായുന്നതിന് മുൻപാണ് അടുത്ത നീക്കവും. ഭക്തരുടെ വികാരത്തിനൊപ്പം നിൽക്കുന്ന നിലപാടല്ല ക്ഷേത്ര ഭരണസമിതിയും ദേവസ്വം ബോർഡും സ്വീകരിക്കുന്നതെന്ന് നേരത്തെ മുതൽ ആക്ഷേപം ശക്തമാണ്.
Comments