ആലപ്പുഴ ;ആലപ്പുഴയിൽ ബിജെപി നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറാതെ കുടുംബം. രഞ്ജിത്തിനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് അമ്മ വിനോദിനി പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പ്രതികളെയും ഉടൻ കണ്ടെത്തി ശിക്ഷക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
രാവിലെ പന്ത്രണ്ടോളം പേർ വീട്ടിലേക്ക് മാരകായുധങ്ങളുമായി ഇടിച്ചുകയറുകയായിരുന്നുവെന്ന് അമ്മ വിനോദിനി പറഞ്ഞു. കൈയ്യിൽ ചുറ്റികയും കത്തിയും വടിവാളും ഉണ്ടായിരുന്നു. പൂട്ടിയിട്ട ഗേറ്റ് പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീടിന്റെ വാതിലും ഇതേ രീതിയിൽ തളളിത്തുറന്ന് അകത്ത് കയറി. ഉടൻ ഹാളിൽ കിടന്ന ടീപ്പോ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന രഞ്ജിത്തിനെ ഷർട്ടിന് കുത്തിപ്പിടിച്ച് ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. തുടർച്ചയായി ചുറ്റികയ്‌ക്ക് അടിച്ച് വാളുകൊണ്ട് വെട്ടുകയും ചെയ്തു. അത് കണ്ട് അവിടേക്ക് പോയ തന്റെ കഴുത്തിൽ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തി. കൈത്തണ്ട പിടിച്ചു തിരിച്ചു. ഇടുപ്പിൽ അക്രമികളുടെ കത്തി കൊണ്ട മുറിവ് ഇപ്പോഴും ഉണ്ടെന്നും രഞ്ജിത്തിന്റെ അമ്മ പറയുന്നു. രഞ്ജിത്തിന്റെ ഭാര്യയേയും അവർ ആക്രമിച്ചുവെന്ന് അമ്മ വ്യക്തമാക്കി. മകനെ വെറുതെ വിടണമെന്ന തന്റെ നിലവിളി അവർ ഗൗനിച്ചതേയില്ല.
രഞ്ജിത് കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. പ്രതികളെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം എസ്ഡിപിഐ നേതാക്കളെ രക്ഷിക്കാൻ വേണ്ടി പോലീസ് കണ്ണടയ്‌ക്കുന്നു എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
ബിജെപി നേതാവിനെ കൊലപ്പെടുത്താൻ സംസ്ഥാന തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കേരളത്തിൽ മതഭീകരത വളർത്തുകയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. എന്നാൽ പോലീസ് ഇവരെ സംരക്ഷിക്കുന്നു. സംസ്ഥാനത്തുടനീളം കലാപം സൃഷ്ടിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് പോലീസും സർക്കാരും പരവതാനി വിരിക്കുകയാണോ വേണ്ടത് എന്നും സുരേന്ദ്രൻ ചോദിച്ചു.
Comments