ബെർലിൻ: ഒമിക്രോൺ വകഭേദത്തിന്റെ ഭീകരതയിലേക്ക് ലോകം കടക്കുന്നു. വിവിധയിടങ്ങളിൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങി. കഴിഞ്ഞ ദിവസം യുഎസിൽ ഒമിക്രോൺ ബാധിച്ച രോഗി മരിച്ചതിന് പിന്നാലെ ഇപ്പോൾ ജർമനിയിലാണ് ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. മരണം സംഭവിച്ചയാൾ ഒമിക്രോൺ ബാധിതനായിരുന്നുവെന്ന് ജർമനിയിലെ റോബേർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വ്യക്തമാക്കിയത്. പകർച്ച വ്യാധി രോഗങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തുന്ന ജർമനിയിലെ സ്ഥാപനമാണിത്.
മരിച്ചയാൾക്ക് 60നും 80നും ഇടയിൽ പ്രായമുണ്ട്. ഇന്നലെ മാത്രം 810 പുതിയ ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജർമനിയിലെ ആകെ ഒമിക്രോൺ ബാധിതർ 3,198 ആയി.
കഴിഞ്ഞ ദിവസം യുഎസിൽ മരിച്ച ഒമിക്രോൺ ബാധിതൻ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ലായിരുന്നു. 50നും 60നും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചത്. ടെക്‌സാസ് സ്വദേശിയായിരുന്നു. ദയവായി എല്ലാ പൗരന്മാരും വാക്‌സിനേഷൻ സ്വീരിക്കണമെന്നും ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു.














