ലക്‌നൗ: സമാജ്‌വാദി പാർട്ടിയുടെ സുഗന്ധദ്രവ്യ നിർമാണശാലയിൽ നടന്ന റെയ്ഡാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സമാജ്‌വാദി അനുഭാവിയും വ്യവസായിയുമായ പീയൂഷ് ജെയിൻ ആണ് പാർട്ടിയുടെ പെർഫ്യൂം നിർമാണശാല ഉടമസ്ഥൻ. ഇയാളുടെ ഓഫീസുകളിലും ഗോഡൗണുകളിലുമായിരുന്നു പരിശോധന. എണ്ണിയാൽ തീരാത്ത പണമെന്ന ഉപമ ശരിവെക്കുന്ന കാഴ്ചയാണ് പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടത്. .
പിടിച്ചെടുത്ത 150 കോടി രൂപ എണ്ണിത്തിട്ടപ്പെടുത്താൻ ജിഎസ്ടി ഇന്റലിജൻസും ആദായ നികുതി വകുപ്പും വിയർപ്പൊഴിക്കിയത് 36 മണിക്കൂറാണ്. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണൽ വെള്ളിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ഇതിനായി അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. വീട്ടിലും ഓഫീസിലുമായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
കോടികൾ പിടിച്ചെടുത്ത സംഭവം വൈറലായതോടെ ഫാക്ടറി പുറത്തിറക്കുന്ന ‘സമാജ്‌വാദി അത്തർ’ ആണ് സോഷ്യൽ മീഡിയയിലെ താരം. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ഇകഴ്‌ത്തി കാണിക്കാൻ കേന്ദ്ര ഏജൻസികൾ നേതാക്കളെ വേട്ടയാടുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി. ജിഎസ്ടിയുടെ അഹമ്മദാബാദ് ഇന്റലിജൻസ് യൂണിറ്റാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയിരുന്നത്.
കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാൻസ്‌പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിന്റെ ഗോഡൗണും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂർത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാർ ബ്രാൻഡ് പാൻമസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും നിർമാതാക്കൾ. ഇവയുടെ ട്രാൻസ്‌പോർട്ടേഷൻ ആവശ്യങ്ങൾക്കായാണ് ഗണപതി റോഡ് കാരിയേഴ്‌സ് പ്രവർത്തിച്ചിരുന്നത്. ട്രാൻസ്‌പോർട്ടേഷന് ഇടയിലും വൻതുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകൾ ഇല്ലാതെയാണ് ചരക്കുകൾ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.
ഇല്ലാത്ത കമ്പനികളുടെ പേരിൽ വിവിധ ഇൻവോയിസുകൾ തയ്യാറാക്കി ഓരോ ഫുൾ ലോഡിനും 50,000 രൂപ വരെ ഇവർ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകൾ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാൻസ്‌പോർട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്‌സിൽ നിന്നും 200 വ്യാജ ഇൻവോയിസുകളും പരിശോധനയിൽ കണ്ടെത്തി. ജിഎസ്ടി അടയ്‌ക്കാത്ത ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിന്നായി കണ്ടെടുത്ത കോടികൾ വലിയ കണ്ടെയ്‌നറുകളിലായാണ് അന്വേഷണ സംഘം കൊണ്ടുപോയത്. പീയൂഷ് ജെയിനിന്റെ ആനന്ദ്പുരിയിലെ വീട്ടിൽ നിന്നും ലഭിച്ച പണം 21 പെട്ടികളിലാക്കി നിറച്ചാണ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ കയറ്റിയത്.
ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഇന്ന് നാൽപതോളം കമ്പനികൾക്ക് ഉടമയാണ്. ഈ വർഷമാണ് സമാജ്വാദി പാർട്ടിയുടെ പെർഫ്യൂം നിർമ്മാണം ജെയിൻ ആരംഭിക്കുന്നത്.
Comments