ആലപ്പുഴ: ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആർഎസ്എസിനെ അടിച്ചമർത്താൻ പിണറായി വിജയന് കഴിയില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. ആ ശ്രമം പലരും പല കാലങ്ങളിലും നടത്തിയിട്ടുളളതാണ്. അത് സിപിഎം മനസിലാക്കണം. പിണറായി ശ്രമിച്ചാലും അതിൽ കൂടുതലൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആർഎസ്എസിലെയും എസ്ഡിപിഐയിലെയും ക്രിമിനൽ പശ്ചാത്തലമുളള ആളുകളെക്കുറിച്ച് അന്വേഷിക്കാൻ പോകുന്നുവെന്നാണ് സർക്കാർ പറയുന്നത്. ഏറ്റവും കൂടുതൽ ക്രമിനൽ പശ്ചാത്തലമുളള ആളുകളെ കണ്ടുപിടിക്കാൻ പറ്റുക സിപിഎമ്മിലാണ്. കാരണം കേരളത്തിലെ എല്ലാ പാർട്ടികളിലെയും നേതാക്കൻമാരെയും അണികളെയും കൊല ചെയ്തിട്ടുളള പാർട്ടിയാണ് സിപിഎം.
ക്രിമിനൽ പശ്ചാത്തലമുളള എല്ലാ ക്രിമിനലുകളെയും കണ്ടുപിടിക്കട്ടെ. അതിന് പകരം എസ്ഡിപിഐയെയും ആർഎസ്എസിനെയും ഉപമിച്ച് രണ്ട് സംഘടനകളും ഒരേ തരത്തിലുളളതാണെന്നും ഭീകരവാദികളാണെന്നും ചിത്രീകരിച്ച് ആർഎസ്എസിനെ ജനമദ്ധ്യത്തിൽ അപമാനിക്കാനുളള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിന്റെ അന്വേഷണം കാര്യക്ഷമമല്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. സംസ്ഥാന സർക്കാരാണ് ഇത് കോടതിയിൽ ആവശ്യപ്പെടേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.
Comments