ലക്‌നൗ: രാജ്യം കണ്ട ഏറ്റവും വലിയ നോട്ടുവേട്ടകളിലൊന്നായിരുന്നു വെള്ളിയാഴ്ച കാൺപൂരിൽ നടന്നത്. സമാജ്‌വാദിയുടെ സുഗന്ധദ്രവ്യ നിർമാണശാലയിൽ നടന്ന രണ്ട് ദിവസത്തെ പരിശോധനയിൽ 177 കോടി രൂപ അന്വേഷണ സംഘം കണ്ടെടുത്തു.
സുഗന്ധദ്രവ്യ നിർമാണശാലയിൽ നിന്നും ഉടമസ്ഥനായ പീയൂഷ് ജെയിനിന്റെ വസതിയിൽ നിന്നുമായി കണക്കിൽപ്പെടാത്ത 150 കോടി രൂപ ലഭിച്ച വിവരം ഇന്നലെ പുറത്തുവിട്ടിരുന്നു. പീയൂഷ് ജെയിനിന്റെ കനൗജിലെ സ്ഥാപനങ്ങളിൽ ഇനിയും പരിശോധന നടത്തി കഴിഞ്ഞിട്ടില്ല. അവിടെയും കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ജിഎസ്ടി ഇന്റലിജൻസും ആദായനികുതി വകുപ്പും.
177 കോടി രൂപ എണ്ണിത്തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥ സംഘം ഏകദേശം 36 മണിക്കൂർ എടുത്തിരുന്നു. അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. വീട്ടിലും ഓഫീസിലുമായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിന്നായി കണ്ടെടുത്ത കോടിക്കണക്കിന് രൂപ വലിയ കണ്ടെയ്നറുകളിലായാണ് അന്വേഷണ സംഘം കൊണ്ടുപോയത്.
സമാജ്വാദി അനുഭാവിയും വ്യവസായിയുമായ പീയൂഷ് ജെയിൻ ആണ് പാർട്ടിയുടെ പെർഫ്യൂം നിർമാണശാല ഉടമസ്ഥൻ. ഇയാളുടെ ഫാക്ടറി ഔട്ട്‌ലെറ്റുകൾ, ഓഫീസുകൾ, കോൾഡ് സ്‌റ്റോറേജുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി 11ഓളം സ്ഥാപനങ്ങളിൽ സംഘം പരിശോധന നടത്തിയിരുന്നു. ഗുജറാത്ത്, മുംബൈ, കാൺപൂർ എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്.
പടിഞ്ഞാറൻ ഏഷ്യയിൽ ഉൾപ്പെടെ 40 കമ്പനികൾ പീയൂഷിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്.
Comments