കൊച്ചി: കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 155 വിവിധ ഭാഷാ തൊഴിലാളികൾ കസ്റ്റഡിയിൽ. വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്‌ക്കുകയുമാണ് ചെയ്തത്. കിറ്റെക്‌സ് കമ്പനി തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ ക്യാമ്പിലാണ് ആക്രമണം നടന്നത്.
കുന്നത്ത്‌നാട് സിഐ അടക്കം അഞ്ച് പോലീസുകാർക്കാണ് പരിക്കേറ്റത്. മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. ലാത്തിചാർജ് ഉൾപ്പെടെ നടത്തിയാണ് പോലീസ് കാര്യങ്ങൾ നിയന്ത്രിച്ചത്.
അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത എല്ലാവരും കുറ്റക്കാരല്ലെന്നും നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് കുറ്റക്കാരെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് അറിയിച്ചു. വാഹനം തീവെച്ച ആളെ കമ്പനി തന്നെയാണ് പോലീസിൽ ഏൽപ്പിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
Comments