ഭോപാൽ ; സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്‌ക്കെതിരെ ബിജെപി മന്ത്രി. ആൽബം മൂന്നു ദിവസത്തിനുള്ളിൽ പിൻവലിക്കുകയും അണിയറപ്രവർത്തകർ മാപ്പു പറയുകയും ചെയ്തില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പറഞ്ഞു.
‘ചില ആളുകൾ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. ‘മധുബൻ മേ രാധിക നാച്ചെ’ എന്ന വീഡിയോ അത്തരത്തിലുള്ള അപലപനീയമായ ഒരു ശ്രമമാണ്. സണ്ണി ലിയോണി, ഷരീബ്, തോഷി എന്നിവർ ഇതു മനസ്സിലാക്കണമെന്നു മുന്നറിയിപ്പ് നൽകുന്നു. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.’– നരോത്തം മിശ്ര പറഞ്ഞു. ‘മാ രാധ’യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ വീഡിയോ വ്രണപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അതിനു പിന്നാലെയാണ് വിവാദ ഗാനത്തിന്റെ വരികൾ മാറ്റാൻ മ്യൂസിക് കമ്പനിയായ സരിഗമ തീരുമാനിച്ചത് . മാറിയ ഗാനം 3 ദിവസത്തിനകം എല്ലാ പ്ലാറ്റ്‌ഫോമുകളിലും അപ്‌ലോഡ് ചെയ്യുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
‘ നമ്മുടെ നാട്ടുകാരുടെ സമീപകാല പ്രതികരണങ്ങളെയും വികാരങ്ങളെയും മാനിച്ച്, ഞങ്ങൾ മധുബൻ ഗാനത്തിന്റെ പേരും വരികളും മാറ്റും. അടുത്ത 3 ദിവസത്തിനുള്ളിൽ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പഴയ പാട്ടിന് പകരം പുതിയ ഗാനം വരും.” – കമ്പനി അധികൃതർ വ്യക്തമാക്കി.
ഡിസംബർ 22ന് യുട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് ആൽബത്തിനെതിരെ മഥുരയിലെ പുരോഹിതന്മാരും രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെട്ടു.
Comments