ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സന്ദർശിക്കും. 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഹിമാചൽ പ്രദേശ് ആഗോള നിക്ഷേപ സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
രാജ്യത്ത് ലഭ്യമായ വിഭവങ്ങളുടെ ഉപയോഗിക്കപ്പെടാത്ത സാദ്ധ്യതകൾ പൂർണ്ണമായി വിനോഗിക്കുന്നതിനായി നിരവധി മാർഗ്ഗങ്ങളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ഹിമാലയൻ മേഖലകളിലെ ജലവൈദ്യുത സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വിഷയത്തിലെ ഒരു നടപടി. ഇതിന് പുറമെ രേണുകാജി അണക്കെട്ട് പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന പദ്ധതിയാണിത്.
ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. 7000 കോടിരൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. പ്രതിവർഷം 500 ദശലക്ഷം ക്യുബിക് മീറ്റർ ജലവിതരണം സ്വീകരിക്കാൻ കഴിയുന്ന ഡൽഹിയ്‌ക്ക് പദ്ധതി ഗുണം ചെയ്യും. ധൗലസിദ് ജലവൈദ്യുത പദ്ധതിയുടേയും സാവ്ര-കുഡ്ഡു ജലവൈദ്യുത പദ്ധതിയുടേയും തറക്കല്ലിടീലും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കും.
66 മെഗാവാട്ട് ശേഷിയുള്ള ധൗലസിദ് പദ്ധതി 680 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുന്നത്. 2080 കോടി രൂപ ചെലവിട്ടാണ് 111 മെഗാവാട്ട് സാവ്ര-കുഡ്ഡു പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ഇവയ്‌ക്ക് പുറമെ ആഗോള നിക്ഷേപ സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിൽ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും. ഏകദേശം 28,000 കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നതിലൂടെ ഈ മേഖലയിലെ നിക്ഷേപത്തിന് വലിയ വികസനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Comments