ലക്‌നൗ: കാൺപൂരിലെ സമാജ്‌വാദി പാർട്ടിയുടെ സുഗന്ധദ്രവ്യ നിർമ്മാണ ശാലയിൽ നടന്ന റെയ്ഡിൽ വ്യവസായിയും പാർട്ടി അനുഭാവിയുമായ പീയുഷ് ജെയിൻ അറസ്റ്റിൽ. സുഗന്ധദ്രവ്യ നിർമ്മാണ ശാലയുടെ ഉടമസ്ഥനാണ് പീയുഷ് ജെയിൻ. നികുതി വെട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. തുടർ നടപടികൾക്കായി പീയുഷിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാൻ സാദ്ധ്യതയുള്ളതായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ജോയിന്റ് കമ്മീഷ്ണർ സുരേന്ദ്രകുമാർ അറിയിച്ചു. ഇന്നലെ രാത്രിയാണ് പീയുഷിനെ അറസ്റ്റ് ചെയ്തത്.
വ്യവസായി പീയുഷ് ജെയിനിന്റെ വീട്ടിൽ നിന്ന് മാത്രം കണക്കിൽപ്പെടാത്ത 180 കോടി രൂപയാണ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. 36 മണിക്കൂർ എടുത്താണ് ഉദ്യോഗസ്ഥർ നോട്ടുകൾ എണ്ണി തീർന്നത്. നോട്ടുകൾ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ കണ്ടെയ്‌നർ വിളിച്ചുവരുത്തിയിരുന്നു. 21 പെട്ടികളിലായാണ് നോട്ടുകൾ കൊണ്ടുപോയത്. പണം എണ്ണിത്തീരാൻ അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇതിന് പുറമെ നിരവധി സ്വർണ്ണാഭരണങ്ങളും ഫാക്ടറിയിൽ നിന്നും 10 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
പീയുഷിന്റെ കാൺപൂർ, കനൗജ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ വീട്, ഫാക്ടറി, ഓഫീസ്, കോൾഡ് സ്‌റ്റോർ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഷെൽ കമ്പനികൾ വഴി മൂന്ന് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. ഷെൽ കമ്പനികളുടെ പേരിൽ പീയുഷ് ജെയിൻ വായ്പ്പ എടുക്കുകയും അനധികൃതമായി വിദേശ ഇടപാടുകൾ നടത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കനൗജിലെ ചിപ്പട്ടി സ്വദേശിയായ പീയുഷ് ജെയിനിന് പശ്ചിമേഷ്യയിൽ രണ്ട് കമ്പനികൾ ഉൾപ്പെടെ 40ഓളം കമ്പനികളും മുംബൈയിൽ ഒരു ആഡംബര വസതിയും ഹെഡ് ഓഫീസും ഷോറൂമുമുണ്ട്. പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഈ വർഷമാണ് സമാജ്വാദി പാർട്ടിയുടെ പെർഫ്യൂം നിർമ്മാണം ജെയിൻ ആരംഭിക്കുന്നത്.
Comments