ആലപ്പുഴ: രൺജീത്ത് വധം രാഷ്‌ട്രീയ കൊലപാതകമെന്ന് നടിയും ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗവുമായ ഖുശ്ബു സുന്ദർ. സംഭവത്തിൽ മുഖ്യമന്ത്രി കൃത്യമായ ഇടപെടൽ നടത്തണമെന്ന് ഖുശ്ബു പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ സംഭവത്തിൽ അനിവാര്യമാണ്. കൊലപാതകത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഖുശ്ബു പറഞ്ഞു. ഇനി രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല. അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
കേരളത്തിലെ കുട്ടികളുടെ പോഷകാഹാര കുറിവിനെ സംബന്ധിച്ചും ഖുശ്ബു പ്രതികരിച്ചു. സംസ്ഥാനത്തെ ഒൻപത് ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്നുണ്ട്. അവരെ കണ്ടെത്തണമെന്നും രാജ്യത്ത് വിവിധയിടങ്ങളിൽ പോഷകാഹാരക്കുറവ് സംബന്ധിച്ച് ഇടപെടൽ നടത്തുമെന്നും ഖുശ്ബു വ്യക്തമാക്കി. അട്ടപ്പാടി ഉൾപ്പടെയുള്ള മേഖലകളിൽ പോഷകാഹാരക്കുറവ് ഉണ്ട്. തന്റെ സന്ദർശനം ഇനിയും തടരുമെന്നും ഖുശ്ബു മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെയാണ് ഖുശ്ബു സുന്ദർ കേരളത്തിലെത്തിയത്. കൊലപാതകത്തിൽ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ഖുശ്ബു രൂക്ഷമായി വിമർശിച്ചിരുന്നു. കേസിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടുമെന്നും ഖുശ്ബു അറിയിച്ചിരുന്നു. ബിജെപിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ടിരുന്ന നേതാവ് രൺജീത്തിനെ ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ കേരള സർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഷ്ടമായത് തന്റെ സഹോദരനെയാണെന്നും ഖുശ്ബു പറഞ്ഞിരുന്നു.















