ശ്രീനഗർ: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.പുതുവർഷത്തിൽ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.അപകടത്തിന് പിന്നാലെ തീർത്ഥാടനം നിർത്തിവെച്ചു. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോർഡ് പ്രതിനിധികളും അപകടസ്ഥലത്തുണ്ട്. ഡൽഹി ,ഹരിയാന,പഞ്ചാബ് ,ജമ്മുകശ്മീർ എന്നിവടങ്ങളിൽ നിന്നെത്തിയ ഭക്തർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ നരേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അടിയന്തര നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി. സ്ഥിതിഗതികൾ പ്രധാനമന്ത്രി നീരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ ഘട്രാ പട്ടണത്തിന് സമീപമുള്ള പർവതത്തിലാണ് ലോകപ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രം. മഞ്ഞുമലകളിൽ കുത്തനെ കിടക്കുന്ന ക്ഷേത്രത്തിൽ മറ്റു
ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരുപത്തിനാല് മണിക്കൂറും ദേവിയെ ദർശിക്കാൻ അവസരമുണ്ട്. മലകയറുന്ന ഓരോ ഭക്തനും ‘ജയ് മാതാ ദീ’ എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് വൈഷ്‌ണോദേവിയെ ദർശിക്കാനെത്തുന്നത്.
Comments