ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുളള പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു. സിലിണ്ടറിന് 102.50 രൂപയാണ് കുറയുക. പാചകവാതകങ്ങളുടെ പ്രതിമാസ വില അവലോകനത്തിലാണ് തീരുമാനം. രാജ്യത്തെ ഭക്ഷണശാലകൾക്ക് ആശ്വാസം നൽകുന്നതാണ് നീക്കം.
പുതുവർഷ ദിനമായ ഇന്ന് മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും. ഡിസംബർ ആദ്യം ഈ സിലിണ്ടറുകൾക്ക് 100 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ സിലിണ്ടറിന് വില 2101 രൂപയിലെത്തി. 2012-13 കാലത്ത് സിലിണ്ടറിന് 2,200 രൂപ വരെ ഉയർന്നതിന് ശേഷം ആദ്യമായിട്ടാണ് വില വീണ്ടും ഇത്രയും വർദ്ധിച്ചത്. നവംബറിലും വാണിജ്യ സിലിണ്ടറിന് വില വർദ്ധിച്ചിരുന്നു.
പാചകവാതക വില ഉയർന്നതോടെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഭക്ഷണ വിലയും വർദ്ധിപ്പിച്ചിരുന്നു. കൊറോണ മൂലം പ്രതിസന്ധി നേരിടുന്ന ഹോട്ടൽ മേഖലയ്‌ക്ക് ഈ വിലക്കുറവ് ആശ്വാസമാകും.
ഗാർഹിക ഉപഭോഗത്തിനുളള 14.2 കിലോയുടെ സിലിണ്ടറിനും 5 കിലോ സിലിണ്ടറിനും വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
Comments