കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് പണം നൽകാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചു.
പ്രളയ കാലത്തും കൊറോണ കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്നും ഫുൾ ബഞ്ച് വ്യക്തമാക്കിയിരുന്നു.
2020 ഡിസംബറിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ നൽകിയിട്ടില്ല. എന്നാൽ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭാവന കൈമാറാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭക്തരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം .
ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ മാത്രണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.















