തിരുവനന്തപുരം: രാജ്യത്ത് 15-18 പ്രായക്കാർക്കുള്ള കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് നാളെ മുതൽ ആരംഭിക്കും.ഇന്നലെ കൊറോണ വാക്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു.കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവാക്‌സിൻ മാത്രമായിരിക്കും നൽകുക.
കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം വാക്‌സിനേഷന് എത്തുന്നതാണ് നല്ലതെന്ന് നിർദ്ദേശമുണ്ട്.രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കും.വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും കുത്തിവെയ്പ്പ് സ്വീകരിക്കാവുന്നതാണ്.ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിൻ സ്വീകരിച്ചവരുടേയും എടുക്കാത്തവരുടേയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും പകർപ്പ് ശിശു ആരോഗ്യ ഓഫീസർക്കും നൽകും.
ഈ മാസം 10 വരെ ബുധൻ ഒഴികെ എല്ലാ ദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കു കുത്തിവെയ്പ്പ് ഉണ്ടാവും.കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രത്യേകം തിരിച്ചറിയാൻ പിങ്ക് ബോർഡ് പ്രദർശിപ്പിക്കും.വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം,രജിസ്‌ട്രേഷൻ സ്ഥലം,വാക്‌സിനേൻ സ്ഥലം എന്നിവടങ്ങളിലായിരിക്കും പിങ്ക് ബോർഡ് സ്ഥാപിക്കുക.
ബുധനും ഞായറും ഒഴികെയുള്ള എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ സാമൂഹാരോഗ്യ കേന്ദ്രം എന്നിവടങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കായി പ്രത്യേക വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ,വ്യാഴം ദിവസങ്ങളിലാണ് വാക്‌സിൻ നൽകുന്നത്.മുതിർന്നവരുടെ കേന്ദ്രം തിരിച്ചറിയാൻ നീല ബോർഡ് സ്ഥാപിക്കും.
Comments