തിരുവനന്തപുരം ; മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതിന്റെ കൂടുതൽ കണക്കുകൾ പുറത്ത്. 2021 ൽ 50 കോടിയോളം രൂപയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്ത് എക്‌സൈസ് പിടിച്ചെടുത്തത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്.
2020 നെ അപേക്ഷിച്ച് പത്തിരട്ടി എംഡിഎംഎയാണ് 2021 ൽ എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ വർഷം ഏറ്റവുമധികം കഞ്ചാവ് തന്നെയാണ് പിടിച്ചെടുത്തത്. വിവിധ ജില്ലകളിൽ നിന്നായി 5632 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് നിന്നാണ് 1954 കിലോ. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും 1184 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 3992 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു കിലോയിലധികം നാർക്കോട്ടിക് ഗുളികകളും പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് ബ്രൗൺ ഷുഗർ, ഹെറോയിൻ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുടെ ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. കൂടുതലായും യുവാക്കളാണ് ലഹരിക്കടിമകളായിക്കൊണ്ടിരിക്കുന്നത്. എന്നാൽ അധികൃതർ ഇതിനെ കണ്ണടച്ച് വിടുകയാണ് എന്ന വിമർശനങ്ങളാണ് ഉയരുന്നത്.
Comments