ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളിൽ ഒരാളെ രക്ഷപെടാൻ സഹായിച്ച സുഹൈൽ പോലീസ് പിടിയിലായി. തെളിവ് നശിപ്പിച്ചതുൾപ്പെടെയുളള കുറ്റങ്ങളാണ് എസ്ഡിപിഐ പ്രവർത്തകനായ ഇയാളുടെ പേരിൽ ഉളളത്.
ആലപ്പുഴ മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സിയാദിന്റെ മകനാണ് 24 കാരനായ സുഹൈൽ. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ.ആർ ജയരാജിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് അരുൺ, സൈബർ പോലീസ് ഇൻസ്‌പെക്ടർ എം.കെ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ രൺജീത് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാൽ ഇതിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർ മാത്രമാണ് ഉളളതെന്നാണ് വിവരം. ആറ് ബൈക്കുകളിലായി 12 പേരെത്തിയാണ് രൺജീത് ശ്രീനിവാസനെ വീട്ടിൽ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ബാക്കിയുളളവരെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും നേരിട്ട് പങ്കെടുത്തവരുടെ തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ അവരുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് പോലീസ് വ്യക്തമാകുന്നത്. ഓരോരുത്തരെ പിടികൂടുമ്പോഴും അതിനായി പല സ്ഥലങ്ങളിൽ പോകുമ്പോഴുമാണ് കൂടുതൽ തെളിവുകളും സൂചനകളും ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Comments