ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ. വൻ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വലിയൊരു പങ്ക് ഒമിക്രോൺ വകഭേദം മൂലമുള്ളതാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരിൽ 75 ശതമാനവും ഒമിക്രോൺ വകഭേദം മൂലമുള്ളതാണെന്ന് കൊറോണ വാക്‌സിൻ കർമ്മ സേന തലവൻ ഡോ. എൻകെ അറോറ പറഞ്ഞു.
ഇന്ത്യയിൽ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഒമിക്രോൺ വകഭേദമാണ് മൂന്നാം തരംഗത്തിന് ആക്കം കൂട്ടുന്നത്. ഒമിക്രോൺ കേസുകളുടെ എണ്ണം ഓരോ ആഴ്‌ച്ചയും കൂടുകയാണ്. ആകെ കൊറോണ കേസുകളിലെ ഒമിക്രോൺ ബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലെ കണക്കുകൾ ഇതിന് തെളിവാണെന്നും അറോറ കൂട്ടിച്ചേർത്തു.
ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോൺ ആണ്. ഇതുവരെ രാജ്യത്ത് 1700 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി സ്ഥിരീകരിക്കുന്ന ഒമിക്രോൺ കേസുകളിൽ വലിയ രീതിയിലെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ദേശീയ തലത്തിൽ 12 ശതമാനമായിരുന്നു ഒമിക്രോൺ എങ്കിൽ ഇപ്പോൾ അത് 28 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആകെ ഒമിക്രോൺ രോഗികളിൽ ഏറ്റവും കൂടുതൽ മഹാരാഷ്‌ട്രയിലാണ്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്തത്. 351 കേസുകളാണ് ഡൽഹിയിലുള്ളത്. അതേസമയം 639 ഒമിക്രോൺ രോഗബാധിതർ സുഖം പ്രാപിച്ചിട്ടുണ്ട്. കേരളത്തിൽ 156 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നതിനൊപ്പം തന്നെ കൊറോണ കേസുകളിലും വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.
Comments