തിരുവനന്തപുരം: കോൺഗ്രസിനെ ബദലായി കാണാനാകില്ലെന്നും കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ലെന്നും സഹായിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണ് അതുകൊണ്ട് അവർക്ക് ഒരിക്കലും ബദലാവാനാവില്ല. സംസ്ഥാനതലത്തിലുള്ള മതനിരപേക്ഷ ബദലാണ് ആവശ്യമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറയുന്നു. കോൺഗ്രസിനെ പുകഴ്ത്തിക്കൊണ്ടുള്ള സിപിഐ നിലപാടിനെതിരെയാണ് കോടിയേരിയുടെ വിമർശനം. ജമാഅത്തെ ഇസ്ലാമി, ലീഗ് തുടങ്ങിയവരേയും ലേഖനത്തിൽ കോടിയേരി വിമർശിക്കുന്നുണ്ട്.
‘ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയിൽ ഇത് ആശയപ്രചാരണത്തിലൂടെ നടപ്പാക്കണമെന്നാണ് അവരുടെ കാഴ്ചപ്പാട്. മാദ്ധ്യമങ്ങൾ സ്വയം സൃഷ്ടിച്ചും നവമാദ്ധ്യമങ്ങളിൽ സജീവമായും ഇവർ നടത്തുന്ന ഇടപെടൽ ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. എസ്ഡിപിഐ ആകട്ടെ ഇസ്ലാമിക രാഷ്ട്രസൃഷ്ടിക്കായി ആയുധമെടുത്തുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടപെടുകയും ചെയ്യുന്നു. ഇവരുടെ ദളിത് സ്നേഹത്തിനു പിന്നിലും ഇത്തരം രാഷ്ട്രീയ അജൻഡകളാണ് ഉള്ളത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മതനിരപേക്ഷ പാതയിൽ അവരെ ഉറപ്പിച്ചുനിർത്താനും നിലകൊള്ളുന്നുവെന്നാണ് മുസ്ലിംലീഗ് അവകാശപ്പെടുന്നത്. എന്നാൽ, ന്യൂനപക്ഷ വർഗീയ തീവ്രവാദ രാഷ്ട്രീയവുമായി സന്ധിചെയ്യുന്ന നടപടികളാണ് മുസ്ലിംലീഗും സ്വീകരിക്കുന്നത്.’
‘ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായും ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പുസഖ്യത്തിൽ നേരത്തേ ലീഗ് വ്യാപൃതമായിരുന്നു. എന്നാൽ, ഇപ്പോൾ അവർ മുന്നോട്ടുവയ്ക്കുന്ന വർഗീയ അജണ്ടകൾ തന്നെ ലീഗ് സ്വാംശീകരിച്ചുകഴിഞ്ഞിരിക്കുന്നു. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അവയെ രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. വർഗ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വലതുപക്ഷം വർഗീയ ശക്തികളുമായി കൈകോർക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഈ സമീപനമാണ് വർഗീയ ശക്തികൾക്ക് വളരാനുള്ള അവസരമൊരുക്കുന്നതെന്നും’ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.
Comments