തൊഴിലുറപ്പു ജോലി മുതൽ രാജ്യസുരക്ഷ വരെ… വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് നമ്മുടെ സ്ത്രീകൾ… കഷ്ടപ്പാടിനെ കരുത്തോടെ നേരിട്ട് അതിൽ നിന്നും കരകയറി ഓട്ടോ മുതൽ ലോറി വരെ ഓടിക്കുന്ന വനിതകളും ഇവിടെയുണ്ട്. അത്തരത്തിൽ ജീവിതത്തിൽ വഴിമുട്ടി നിന്നപ്പോഴും ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിച്ച ഒരു വനിതാ രത്നത്തെയാണ് നമ്മൾ പരിചയപ്പെടുന്നത്. തേനി സ്വദേശിയായി ആനന്ദി.
തമിഴ്നാട്ടിലെ തേനിയിൽ ഉത്തമ പാളയത്ത് ഓട്ടോ ഡ്രൈവറാണ് 35 കാരിയായ ആനന്ദി.. കാക്കി പാന്റും കാക്കിഷർട്ടുമിട്ടാണ് ഏറെ സമയവും ആനന്ദിയെ കാണാൻ സാധിക്കുക. സ്ത്രീകളും കുട്ടികളുമാണ് യാത്രക്കാരിൽ ഏറെയും. സ്ത്രീ തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്തിക്കുകയും തിരികെ വീടുകളിൽ എത്തിക്കുകയുമാണ് ആനന്ദിയുടെ പ്രധാന ജോലി. ഒരു ദിവസം ശരാശരി ആയിരം രൂപക്ക് മുകളിൽ പ്രതിഫലം ലഭിക്കും.
നാല് വർഷത്തോളമായി ഇവർ തേനി മേഖലയിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. എന്നാൽ ഈ നിലയിലെത്താൻ താൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആനന്ദി പറയുന്നു. വീട്ടിലെ സാഹചര്യങ്ങൾ കാരണം എട്ടാം ക്ലാസ് വരെ മാത്രമേ ആനന്ദിക്ക് പഠിക്കാൻ സാധിച്ചുള്ളു. സാമ്പത്തിക പ്രതിസന്ധി മൂലം ചെറിയ പ്രായത്തിൽ വിവാഹം നടന്നു. പക്ഷെ സ്വന്തമായി തൊഴിൽ കണ്ടെത്തി പണം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കണമെന്നത് ആനന്ദിയുടെ വലിയ ലക്ഷ്യമായിരുന്നു. അങ്ങനെയാണ് ഓട്ടോറിക്ഷ തൊഴിലാളിയായി ആനന്ദി മാറുന്നത്.
ആത്മവിശ്വാസം കൈവിടാതെ ഓട്ടോറിക്ഷ ഡ്രൈവർ ആകണമെന്ന തന്റെ ആഗ്രഹം അവർ ഭർത്താവുമായി പങ്കുവച്ചു. ഈ ആഗ്രഹത്തിന് ഭർത്താവും പിന്തുണ നൽകി. ഓട്ടോറിക്ഷ വാങ്ങിയത് അദ്ദേഹത്തിന്റെ സമ്പാദ്യം ഉപയോഗിച്ചാണ്. തികയാത്ത പണം കടമെടുത്തു. ദിവസങ്ങൾക്കുള്ളിൽ ഭർത്താവിന്റെയും മാതാപിതാക്കളുടെയും പ്രേരണയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനുള്ള ലൈസൻസും ആനന്ദികരസ്ഥമാക്കി. അങ്ങനെ തമിഴ് നാട്ടിലെ തേനി ജില്ലയിൽ ഉത്തമ പാളയം താലൂക്കിലെ ഏക വനിതാ ഓട്ടോറിക്ഷ ഉടമയും ഡ്രൈവറുമായി മാറി ആനന്ദി.
വർഷം നാല് കഴിഞ്ഞിട്ടും ഇപ്പോഴും ആനന്ദിക്ക് പകരമായി മറ്റൊരു വനിതയും ഓട്ടോയെടുത്ത് ഈ മേഖലയിലെത്തിയിട്ടില്ല. കോമ്പൈ നിവാസികൾക്ക് എല്ലാം പ്രിയങ്കരിയാണ് ആനന്ദി. ഓട്ടോറിക്ഷയുടെ ഇന്ധന ചിലവും വീട്ടു ചെലവുകളും കഴിഞ്ഞ് ബാക്കി വരുന്ന പണം അവർ ബാങ്കിൽ നിക്ഷേപിക്കും. സർക്കാർ ജോലി കിട്ടിയാലും ഇനി പോകില്ലന്നാണ് ആനന്ദി പറയുന്നത്. ‘ഉത്തമ പാളയം താലൂക്കിൽ നാൻ താൻ ഒെേര ഒരു പെൺ ആട്ടോ ഡ്രൈവർ.’ എന്ന് അവർ അഭിമാനത്തോടെ പറയുന്നു.














