കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പൾസർ സുനി 2018ൽ അമ്മ ശോഭനയ്‌ക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. 2018 മെയ് ഏഴിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൾസർ സുനി അമ്മയ്‌ക്ക് കത്ത് നൽകിയത്. തെറ്റ് ചെയ്തിട്ടുണ്ടെന്ന് പൾസർ സുനി കത്തിൽ പറയുന്നുണ്ട്.
അബാദ് പ്ലാസയിൽവെച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്‌തെന്നും കത്തിൽ പറയുന്നു. നടൻ ദിലീപിനെതിരെയുള്ള ആരോപണങ്ങളാണ് കത്തിലുള്ളത്. ദിലീപിന് പുറമെ സിനിമാ മേഖലയുമായി ബന്ധമുള്ള വേറെ ആളുകൾക്കും പങ്കുണ്ടെന്ന് ശോഭന പറയുന്നുണ്ട്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് കത്ത് പുറത്തുവിടാത്തതെന്നാണ് അമ്മ പറയുന്നത്.
കോടതിയിൽ വെച്ചാണ് കത്ത് കൈമാറുന്നത്. തന്റെ ജീവൻ എപ്പോഴാണ് പോകുന്നത് എന്ന് അറിയില്ല. അങ്ങനെ സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്നാണ് പൾസർ സുനി അമ്മയോട് പറഞ്ഞത്. എന്നാൽ കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണത്തിന് നിർണ്ണായകമാകുന്ന കത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശോഭനയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
Comments