ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിച്ച് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ. ഷിംലയിലെ ശിവ ക്ഷേത്രത്തിൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചതായി അദ്ദേഹം അറിയിച്ചു. പ്രത്യേക പൂജയും അദ്ദേഹത്തിന്റെ പേരിൽ നടത്തി. രാജ്യവ്യാപമായി ബിജെപി നേതാക്കൾ പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി പ്രത്യേക പൂജ നടത്തിയിരുന്നു.
രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയ്ക്ക് വേണ്ടി മഹാ മൃത്യുഞ്ജയ ഹോമവും വഴിപാടായി ചെയ്തിരുന്നു. ഇന്നലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിയ്ക്ക് നേരിടേണ്ടി വന്ന സുരക്ഷാ വീഴ്ച്ചയെ തുടർന്നാണിത്. പഞ്ചാബിൽ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളാണെന്നാണ് സൂചന. ഇതുസംബന്ധിച്ച തെളിവുകളും പുറത്തുവന്നിരുന്നു.
ഇതിനിടെ പഞ്ചാബ് സർക്കാർ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കേന്ദ്രസർക്കാരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച്ച വരെ ഈ രണ്ട് അന്വേഷണ സംഘത്തേയും സുപ്രീം കോടതി റദ്ദ് ചെയ്തിട്ടുണ്ട്.
Comments